ന്യൂഡൽഹി: മരിച്ചയാളുടെ പേരിൽ മകൾ ബാർ ലൈസൻസ് നേടിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മരിച്ചയാളുടെ പേരിൽ റസ്റ്റോറന്റിന് ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി ആരംഭിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
തന്റെ മകളെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചവർക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നിൽ തുറന്നുകാണിക്കുമെന്നും സ്മൃതി പറഞ്ഞു. മകൾക്ക് എതിരെ വാർത്താസമ്മേളനം നടത്താൻ പവൻ ഖേരയെ നിയോഗിച്ച രാഹുൽ ഗാന്ധിയെ 2024ൽ അമേഠിയിൽ നിന്ന് വീണ്ടും തോൽപ്പിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു അമ്മയായും ബി.ജെ.പി പ്രവർത്തകയായും നൽകുന്ന വാക്കാണിതെന്നും അവർ മുന്നറിയിപ്പ് നൽകി.18കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പാർട്ടി ഓഫീസിൽ വച്ച് വ്യക്തിഹത്യ നടത്തിയിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസിൽ മകളുടെ പേര് എവിടെയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം. രാജ്യത്തിന്റെ ഖജനാവിൽ നിന്ന് 5000 കോടി കവർന്നതിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിന് കോൺഗ്രസ് തന്നോട് പക തീർക്കുകയാണെന്നും സ്മൃതി ആരോപിച്ചു. സോയിഷ് ഇറാനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചിരുന്നു.
സ്മൃതി ഇറാനിയുടെ പിൻബലത്തിൽ മക്കൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. സ്മൃതിയുടെ കുടുംബം നടത്തുന്ന അനധികൃത പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് മരിച്ചയാളുടെ പേരിലുള്ള ബാർ ലൈസൻസ്. ഗോവയിലെ മറ്റു റസ്റ്റോറന്റുകൾക്ക് ലഭിക്കാത്ത രണ്ട് ബാർ ലൈസൻസ് ഈ റസ്റ്റോറന്റിനുണ്ട്. ഇതൊന്നും സ്മൃതി ഇറാനി അറിയാതെയാണോ നടക്കുന്നതെന്ന് ഖേര ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |