പിലിക്കോട്: ബ്രത്ത് എന്ന കൊച്ചു സിനിമയിലൂടെ ഡോക്യുമെന്ററിയിലെത്തിയ യുവ എൻജിനീയർക്ക് ലഭിച്ച ദേശീയ പുരസ്‌കാരം നാടിന് അഭിമാനം പകരുന്നതായി. പ്രശസ്ത എഴുത്തുകാരൻ സി.വി.ബാലകൃഷ്ണന്റെ മകനായ നന്ദന്റെ 'ഡ്രീമിംഗ് ഓഫ് വേർഡ്സ്" എന്ന ഡോക്യുമെന്ററിയാണ് ദേശീയപുരസ്കാരത്തിന് അർഹമായത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 21 ന് ഇന്ത്യയിലും ഏപ്രിൽ 26 ന് അമേരിക്കയിലുമായാണ് ഈ വാർത്താചിത്രം റിലീസ് ചെയ്തത്. ഞാറ്റ്യേല ശ്രീധരന്റെ ചതുർഭാഷാ നിഘണ്ടുവിനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി സംവദിക്കുന്നത്. നാട്ടുകാരനായ യുവസംഗീതജ്ഞൻ അരുൺ ഏളാട്ടാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ഡോ.കെ.പി.മോഹനൻ, ഡോ.കെ.പി. പോക്കർ, കെ.കെ.രമേശ് തുടങ്ങിയവരാണ് രംഗത്തുള്ളത്. പയ്യന്നൂർ സ്വദേശി ആർ.എസ്. ശ്രീവത്സനാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.
നമ്പി നാരായന്റെ കഥ പറയുന്ന ആർ.മാധവന്റെ റോക്കറ്റ്, സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷം , ഞാൻ പ്രകാശൻ , ഷാറൂഖ് ഖാൻ ചിത്രമായ റെയ്സ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയും നന്ദൻ പ്രവർത്തിച്ചിട്ടുണ്ട്.
ബ്രത് (Breath) എന്ന കന്നട - മലയാളം ഷോർട്ട് ഫിലിമിലൂടെയാണ് നന്ദൻ സിനിമ പ്രവർത്തനം ആരംഭിച്ചത്. 2017-ൽ പുറത്തിറങ്ങിയ ഈ കൊച്ചു സിനിമ വിവിധ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു ശ്രദ്ധേയമായിരുന്നു.
ബാംഗ്ലൂരിലും മുംബെയിലുമായി നിരവധി പരസ്യ ചിത്രങ്ങളൊരുക്കി സാന്നിദ്ധ്യമറിയിച്ച കലാകാരനാണ് നന്ദൻ. പിതാവിനെ പിന്തുടർന്ന് എഴുത്തിലും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ആകാശപ്പന്ത് എന്ന കുട്ടികളുടെ നോവൽ പുറത്തിറക്കിയിട്ടുണ്ട്. ഒരു പുതിയ നോവൽ അവസാന മിനുക്കുപണിയിലാണ് സി.വി.യുടെ മകൻ.റിട്ട. അദ്ധ്യാപികയായ പത്മാവതിയാണ് മാതാവ്.കുവൈത്തിൽ കഴിയുന്ന നയന സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |