കുറ്റിപ്പുറം: സൗത്ത് പല്ലാർ ജി.എം.എൽ.പി സ്‌കൂളിന്റ നിലവിലെ പഴയ ഓടിട്ട കെട്ടിടത്തിന് പകരം പുതിയ കെട്ടിടം പണിയാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ സർക്കാറിനോട് ശുപാർശ ചെയ്തു. 1973ൽ നാട്ടുകാർ പിരിവെടുത്ത് പണം കണ്ടെത്തി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് സർക്കാറിന് കൈമാറിയ വിദ്യാലയമാണിത്.
അമ്പത് വർഷം മുമ്പ് നിർമ്മിച്ച ഈ വിദ്യാലത്തിലെ ഓടിട്ട കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. ഇതിൽ മൂന്ന് ക്ലാസ് റൂമുകൾ പ്രവർത്തിച്ചിരുന്നു. ഫിറ്റ്നസില്ലാത്തതിനാൽ ഇപ്പോൾ ഇതിൽ ക്ലാസ് റൂം പ്രവർത്തിക്കുന്നില്ല. പകരം താത്കാലിക സംവിധാനമൊരുക്കിയിരിക്കുകയാണ്.
മൂന്ന് ഡിവിഷൻ അടക്കം എട്ട് ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിന് വേണ്ടത്. ഇതിൽ നാല് ക്ലാസ് മുറികൾ ഓഫീസും അടക്കം അഞ്ച് റൂമുകൾ രണ്ട് പുതിയ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയും പുതിയ കെട്ടിടത്തിന്റെ ആവശ്യകതയും പൊതുജന പരാതി സെൽ മുഖേന മുഖ്യമന്ത്രിയെയും മറ്റു അധികൃതരെയും പി.ടി.എ അറിയിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പി.ടി.എ പ്രസിഡന്റ് കരിമ്പനക്കൽ സൽമാൻ സംസ്ഥാന ബാലവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് കമ്മിഷൻ അന്വേഷണം നടത്തുകയും സ്‌കൂളിന് ആവശ്യമായ പുതിയ കെട്ടിടം അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് ശുപാർശ ചെയ്യുകയുമായിരുന്നു.
കമ്മീഷന്റെ അനുകൂല ഉത്തരവിൽ വലിയ പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. നടപടികൾ വേഗത്തിലാക്കി ക്ലാസ് മുറികൾക്കുള്ള ഫണ്ട് അനുവദിച്ച് കിട്ടാൻ വിവിധ തലങ്ങളിൽ വേണ്ട ഇടപെടൽ നടന്ന് വരികയാണന്ന് വാർഡ് മെമ്പർ സുർപ്പിൽ ബാവഹാജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |