പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ തർക്കം കൈയാങ്കളിയിലെത്തി. അനധികൃത മണ്ണ് കടത്ത് , ലൈഫ് മിഷൻ പദ്ധതിയിൽ കൗൺസിലറുടെ ഭാര്യയ്ക്ക് വീട് നിർമ്മാണം എന്നീ ആരോപണങ്ങളാണ് തർക്കത്തിനിടയാക്കിയത്. മൈക്കും ഫർണീച്ചറുകളും തള്ളിമറിച്ചിട്ട് അംഗങ്ങൾ തമ്മിൽ ഉന്തുംതള്ളും ഉണ്ടായി.
സി. പി. എം കൗൺസിലർ പാവങ്ങൾക്കുള്ള പി. എം. എ. വൈ ലൈഫ്പദ്ധതിയിൽ 1800 സ്‌ക്വയർ ഫീറ്റുള്ള ഒരു വീടിന്റെ ആദ്യ ഗഡു വാങ്ങി പണികൾ നടത്തുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം കൗൺസിലർമാർക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. കത്തിന് പിന്നിൽ എൽ. ഡി. എഫിലെതന്നെ ചിലകൗൺസിലർമാരാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നായിരുന്നു ഇന്നലെ കൗൺസിൽ നടന്നത്. അഴിമതി വിഷയങ്ങൾ ആദ്യംചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ആവശ്യപ്പെട്ടതോടെ ബഹളം ആരംഭിച്ചു. യു. ഡി. എഫ് കൗൺസിലർമാർക്ക് ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം നൽകാതെ എൽ. ഡി. എഫ് അംഗങ്ങൾ ബഹളം തുടർന്നു. എൽ .ഡി. എഫ് കൗൺസിലർമാരായ വി. ആർ. ജോൺസണും സുമേഷ് കുമാറും ചർച്ച തടസപ്പെടുത്താനും ശ്രമിച്ചു. ഇതോടെ ഇരുഭാഗത്തും കൂടുതൽ ബഹളമായി. തുടർന്ന് അഴിമതി ഭരണം തുലയട്ടെയെന്ന ബാനറും ഉയർത്തി യു. ഡി. എഫ് അംഗങ്ങൾ ചെയർമാന്റെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. ബഹളത്തിനിടയിൽ എല്ലാ അജണ്ടയും പാസായതായി പ്രഖ്യാപിച്ച് ചെയർമാൻ ടി. സക്കീർ ഹുസൈൻ യോഗം പിരിച്ചുവിട്ടു.
ഉപരോധം, പ്രതിഷേധ മാർച്ച്
വീടുകൾ അനുവദിച്ച പി. എം. എ. വൈ പദ്ധതിയിലെ ഫയലുകൾ കാണണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ യു .ഡി. എഫ് കൗൺസിലർമാർനഗരസഭ സെക്രട്ടറി ഷെർള ബീഗത്തെ ഉപരോധിച്ചു. ലൈഫ് മിഷന്റെ ഫയൽ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥ അവധിയായതിനാൽ തിങ്കളാഴ്ച ഫയൽ കാണിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി, എ. സുരേഷ് കുമാർ , റോഷൻ നായർ , സിന്ധു അനിൽ, എം. സി. ഷെറീഫ്, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ , അംബികാവേണു , അഖിൽ അഴൂർ, ആൻസി തോമസ്, മേഴ്‌സി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |