മലപ്പുറം: സെപ്തംബർ 20ന് മുമ്പ് ജില്ലയിൽ മുഴുവൻ ആളുകൾക്കും കൊവിഡ് കരുതൽ ഡോസ് നൽകുമെന്ന് ജില്ലാ കളക്ടർ വി.ആർ പ്രേം കുമാർ പറഞ്ഞു. സെപ്തംബർ 30 വരെ മാത്രമേ കരുതൽ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനുമുമ്പ് എല്ലാവരും പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും കളക്ടർ ഓർമിപ്പിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന അവലോകനയോഗത്തിന് ശേഷം ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാതലത്തിൽ സെൽ രൂപീകരിക്കാൻ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്/ മുനിസിപ്പൽ തലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അതുവഴി കൂടുതൽ പേർക്ക് കരുതൽ ഡോസ് ഫലപ്രദമായി നൽകാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. കരുതൽ ഡോസ് എടുക്കുന്ന കാര്യത്തിൽ മറ്റ് ജില്ലകളെക്കാൾ പിറകിലാണ് മലപ്പുറം. കൊവിഡ് പൂർണമായും വിട്ടുമാറിയിട്ടില്ലെന്നും വൈറസ്സിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്നുണ്ടെന്നും കളക്ടർ ഓർമ്മിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ രോഗവ്യാപനവും രോഗത്തിന്റെ കാഠിന്യവും കുറക്കാനാവൂ. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവരുടെ യോഗം വിളിച്ച് പ്രതിരോധ നടപടികൾ വേഗത്തിലാക്കാനുള്ള കർമ്മപദ്ധതി ആവിഷ്‌കരിക്കും. ഈ മാസം ചേരുന്ന ജില്ലാ വികസന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും കളക്ടർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ വി. പ്രസാദ് യോഗത്തിൽ പങ്കെടുത്തു.
പ്രധാന നിർദേശങ്ങൾ
സെപ്തംബർ 30 വരെ മാത്രമേ കരുതൽ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനുമുമ്പ് എല്ലാവരും പ്രതിരോധ വാക്സിൻ സ്വീകരിക്കണം
ജില്ലാതലത്തിൽ സെൽ രൂപീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം
പഞ്ചായത്ത്/ മുനിസിപ്പൽ തലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |