കൽപ്പറ്റ:ആഫ്രിക്കൽ പന്നിപ്പനിയുടെ പേരിൽ പന്നികളെ കൊല്ലാൻ തിടുക്കം കാണിക്കരുതെന്ന് കർഷകർ.സാമ്പിളുകൾ ഒന്നുകൂടി പരിശോധിച്ചിട്ട് പോരെ പന്നികളെ കൂട്ടത്തോടെ കൊല്ലാനുളള തീരുമാനമെന്നാണ് കർഷകരുടെ ചോദ്യം. രോഗം ബാധിച്ചുവെന്ന് പറയുന്ന ഫാമുകളിലെ 360 പന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കർഷകർ പന്നികളെ കൊന്നൊടുക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
''കടത്തിനു മുകളിലാണ് ജീവിക്കുന്നത്. ഫാം തുടങ്ങിയതോടെ ഒരുകോടിയുടെ കടമുണ്ട്. ഇത് എങ്ങനെ വീട്ടും ?'' പന്നി കർഷകനായ തവിഞ്ഞാൽ മുല്ലപ്പറമ്പിൽ എം.വി വിൻസെന്റിന്റെ ചോദ്യത്തിലുണ്ട് ദയയുടെ ചുവ.
''ഞങ്ങളുടെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. സാംപിളുകൾ ഒന്നുകൂടി പരിശോധിക്കണം. അതുവരെ പുറത്തിറങ്ങാതെ ഞങ്ങളെല്ലാവരും ഇരുന്നോളാം -വിൻസെന്റ് പറഞ്ഞു.
ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്ന് എത്തിച്ച മുന്നൂറ് പന്നികളുമായാണ് ഞാൻ ഫാം തുടങ്ങിയത്. പ്രത്യുപാദന പ്രക്രിയ നടത്തുന്നത് ഫാമിൽ നിന്നു തന്നെയാണ്. പുറത്ത് നിന്ന് പന്നികളെ ഫാമിൽ കൊണ്ടുവരുന്നില്ലെന്നും വിൻസെന്റ് പറഞ്ഞു. വയനാട്ടിലെ പന്നിഫാമുകളെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി കരുതുന്നു. ഇതന്വേഷിക്കണം.പ്രസവത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഫാമിൽ ഒരു പന്നി ചത്തുവെന്നത് സത്യമാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മറവ് ചെയ്യുകയായിരുന്നു. ജഡം പരിശോധിക്കാതെയാണ് ചത്ത പന്നിക്ക് ആഫ്രിക്കൻ പന്നിപ്പനിയുണ്ടെന്ന് പറയുന്നത്. നിലവിൽ സാംപിളുകൾ ശേഖരിച്ച പന്നികൾക്ക് പനി ബാധിച്ചിട്ട് രണ്ടാഴ്ചയിലേറെയായെന്നും വിൻസെന്റ് പറയുന്നു.
തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒ.ആർ. കേളു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകനയോഗം ചേർന്നു. പന്നികളെ കൊല്ലുന്നതിന് പത്ത് ദിവസം സാവകാശം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. അവലോകനയോഗത്തിൽ ഉണ്ടായ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് ഒ.ആർ.കേളു എം.എൽ.എ. പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, വൈസ് പ്രസിഡന്റ് പി.എം.ഇബ്രാഹിം, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ജി. ബിജു, റോസമ്മ ബേബി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എം. ബെന്നി, സി.പി.എം വാളാട് ലോക്കൽ സെക്രട്ടറി എൻ.എം.ആന്റണി, കോൺഗ്രസ് തലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോസ് പാറയ്ക്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |