SignIn
Kerala Kaumudi Online
Sunday, 28 April 2024 10.28 AM IST

മൂടൽമഞ്ഞിലും മഴയിലും മുങ്ങി പൊൻമുടി തണുത്തു വിറച്ച് സഞ്ചാരികൾ

വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊൻമുടിയിൽ തിരക്കേറുന്നു. ദിനവും മുടങ്ങാതെ പെയ്യുന്ന മഴയും മൂടൽമഞ്ഞും പൊൻമുടിയുടെ സൗന്ദര്യത്തെ വിളിച്ചറിയിക്കുന്നു. പൊൻമുടിയുടെ ഈ സൗന്ദര്യംനുകരാൻ സഞ്ചാരികളുടെ പ്രവാഹമാണ് ശനി, ഞായർ‌ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. വാഹനങ്ങളുടെ നീണ്ടനിര അപ്പർസാനിറ്റേറിയം മുതൽ പൊൻമുടി കമ്പിമൂട് വരെ നീളും, സഞ്ചാരികളെ ആകർഷിക്കുന്നതിനായി സജ്ജീകരണങ്ങളൊന്നും ഒരുക്കിയിട്ടില്ലെങ്കിലും തിരക്കിന് യാതൊരു കുറവുമില്ല. ഇപ്പോൾ മിക്കദിവസങ്ങളിലും പൊൻമുടിയിൽ മഴ പെയ്യുന്നുണ്ട്. ഉച്ചയോടെയാണ് മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നത്. രാത്രിയിൽ മഞ്ഞ് വീഴ്ച കനക്കും. കല്ലാർ ഗോൾഡൻവാലി മുതൽ ആരംഭിക്കുന്ന മൂടൽമഞ്ഞിന്റെ തേരോട്ടം 22 ഹെയർപിൻവളവ് താണ്ടി പൊൻമുടി അപ്പർസാനറ്റോറിയത്തിൽ എത്തുമ്പോൾ സഞ്ചാരികളെ പരസ്പരം കാണുവാൻ സാധിക്കാത്ത രീതിയിൽ മഞ്ഞ് വീഴ്ചയാണ്. മൂടൽമഞ്ഞിനൊപ്പം വീശുന്ന കുളിർക്കാറ്റിലും മഴയത്തും ടൂറിസ്റ്റുകൾ തണുത്തു വിറയ്ക്കും. ഒരാഴ്ചയായി പൊൻമുടി മേഖലയിൽ ഉച്ചതിരിഞ്ഞ് ശക്തമായ മഴയും പെയ്തിറങ്ങുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരുകയാണ്.

അപകടങ്ങളും പതിവ്

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ള അനവധി സംഘങ്ങളും പൊൻമുടിയുടെ സൗന്ദര്യം നുകരാൻ എത്തുന്നുണ്ട്. മഞ്ഞിന്റെ ആധിക്യം മൂലം കല്ലാർ മുതൽ പൊൻമുടി വരെ ഉച്ചയ്ക്ക് ശേഷം ലൈറ്റ് തെളിച്ചാണ് സഞ്ചരിക്കേണ്ടത്. കാലാവസ്ഥയിലെ വ്യതിയാനം മൂലം പൊൻമുടി-കല്ലാർ റോഡിൽ അപകടങ്ങളും പതിവായി മാറിയിട്ടുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി പൊൻമുടി-വിതുര റോഡിൽ നാലിടത്ത് ബൈക്കപകടങ്ങൾ നടന്നു. ആറ് പേർക്ക് പരിക്കേറ്റു. തിരക്കുള്ള ദിവസങ്ങളിൽ പൊൻമുടി വിതുര നെടുമങ്ങാട് റോഡിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഏറിയിട്ടുണ്ട്.

കാട്ടുമൃഗങ്ങളും

മഴയും, മഞ്ഞും മൂലം തണുത്ത് വിറയ്ക്കുന്ന പൊൻമുടിയിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവും വർദ്ധിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ സഞ്ചാരികൾക്ക് കൗതുകം പകർന്ന് കാട്ടാനയും കാട്ടുപോത്തും കേഴയും മറ്റും പൊൻമുടി അപ്പർസാനിറ്റോറിയം ഭാഗത്ത് ചുറ്റിത്തിരിയുന്നത് കാണാം. ഒപ്പം പുലിയും രംഗത്തെത്തിയിട്ടുണ്ട്. പൊൻമുടി സ്കൂളിന് സമീപം രണ്ടുതവണ പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. ഒരു പുലി ഷോക്കേറ്റ് ചാവുകയും ചെയ്തിരുന്നു. പൊൻമുടി പതിനൊന്നാംവളവിന് സമീപത്ത് റോഡിലും പുലിയിറങ്ങി. സഞ്ചാരികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തിരക്കോടുതിരക്ക്

പൊൻമുടിക്ക് പുറമേ വിതുര മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചുവരികയാണ്. കല്ലാർമീൻമുട്ടി, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, വാഴ്വാൻതോൽ, കുട്ടപ്പാറ, ചീറ്റിപ്പാറ എന്നീ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നുണ്ട്. അവധിദിനങ്ങളിലാണ് ഇവിടെയും തിരക്ക് ഏറുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ സഞ്ചാരികൾ ഒഴുകിയെത്തുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.