കോഴിക്കോട്: ജി.എസ്.ടിയിലെ മാറ്റം പലചരക്ക് സാധാനങ്ങളുടെ വില ഉയർത്തിയെങ്കിലും ആശ്വാസമായി ചിക്കൻ വില. കഴിഞ്ഞയാഴ്ച 200 നടുത്ത് വിലയുണ്ടായിരുന്ന കോഴി ഇറച്ചി കിലോയ്ക്ക് 150 ആയി കുറഞ്ഞു. കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ 136 രൂപയായി. കോഴിക്ക് 89 രൂപയാണ് കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ വില. ആവശ്യക്കാർ കുറഞ്ഞതാണ് വിലകുറയാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.
മഴ ആയതിനാൽ കല്യാണവും മറ്റ് ആഘോഷങ്ങളും കുറഞ്ഞതും ചിക്കൻ വില ഇടിയാൻ കാരണമായി. ഹോട്ടലുകളിലും കച്ചവടം കുറഞ്ഞു. മീൻ വില കുറഞ്ഞതോടെ ചിക്കനും വില കുറച്ച് വിൽക്കാൻ വ്യാപാരികൾ നിർബന്ധിതരായി. കോഴികൾക്ക് അസുഖം വന്നാൽ വലിയ നഷ്ടം ഉണ്ടാകുമെന്നതിനാൽ ഫാമുകൾ വേഗത്തിൽ വിറ്റൊഴിവാക്കുകയാണ്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചിക്കന് 250 രൂപ വരെ വില വർദ്ധിച്ചിരുന്നു. അതേസമയം വില വലിയ തോതിൽ കുറയുന്നത് തിരിച്ചടിയാണെന്ന് ഫാം നടത്തിപ്പുകാർ പറയുന്നു. തീറ്റയും മറ്റു ചെലവുകളും കണക്കിലെടുത്താൽ വിപണിയിൽ ഒറ്റയടിക്കുണ്ടാകുന്ന വില മാറ്റം പ്രതിസന്ധിയുണ്ടാക്കുമെന്ന് അവർ പറയുന്നു.
@ ചിക്കൻ വില കുറഞ്ഞു , ചിക്കൻ വിഭവങ്ങൾക്കോ?
ചിക്കന് വില വലിയ തോതിൽ കുറയുമ്പോഴും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വില മുകളിൽ തന്നെയാണ്. ചിക്കൻ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് വിഭവങ്ങളുടെ വിലയിൽ മാറ്റം വരുത്താറില്ലെന്നാണ് ഹോട്ടലുകളുടെ ന്യായം. ഗ്യാസിനും പലചരക്ക് സാധനങ്ങൾക്കുമെല്ലാം വില വർദ്ധിച്ചതും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഹോട്ടൽ വിഭവങ്ങളുടെ വിലയിൽ നിയന്ത്രണം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
@ ഓണത്തിന് മുമ്പുള്ള പതുങ്ങലോ ?
ഓണക്കാലത്തുണ്ടാകാൻ ഇടയുള്ള വിലക്കയറ്റത്തിന് മുമ്പുള്ള കുറവാണോ ഇപ്പോഴുള്ളതെന്ന സംശയം നിലനിൽക്കുന്നു. പ്രാദേശികമായി സംസ്ഥാനത്ത് ഫാമുകൾ സജീവമായതോടെ അന്യസംസ്ഥാന മൊത്ത കച്ചവടക്കാരുടെ കൊള്ള കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. വില കുറച്ചും കൂട്ടിയും സംസ്ഥാനത്തെ സംരംഭങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഇത്തരം മൊത്തക്കച്ചവടക്കാരുടെ ഇടപെടലുകൾ ഉണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |