#കാനത്തോട് സി.പി.ഐ ജില്ലാ സമ്മേളന പ്രതിനിധികൾ '
തിരുവനന്തപുരം: പാർട്ടി നേതാക്കൾക്കെതിരെയടക്കം സി.പി.എമ്മിൽ നിന്ന് അവഹേളനങ്ങളുണ്ടാകുമ്പോൾ നേതൃത്വം എന്തിനിത്ര ത്യാഗം സഹിക്കുന്നുവെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം.
ആനി രാജയ്ക്കെതിരെ എം.എം. മണി നടത്തിയ ആക്ഷേപവും, എം.ജി സർവകലാശാലയിലെ എ.ഐ.എസ്.എഫ് വിദ്യാർത്ഥിനി എസ്.എഫ്.ഐക്കാരാൽ ആക്രമിക്കപ്പെട്ടതും എടുത്തുപറഞ്ഞായിരുന്നു കാനത്തിന്റെ സാന്നിദ്ധ്യത്തിൽ കൂട്ട വിമർശനം. കെ-റെയിൽ പദ്ധതിക്ക് ധാർഷ്ട്യത്തോടെ കല്ലിടൽ പരിപാടി നടത്തിയതിന്റെ ഫലം തൃക്കാക്കരയിലനുഭവിച്ചുവെന്നും വിമർശനമുയർന്നു. ഇടതുവിരുദ്ധർക്ക് ആയുധമിട്ട് നൽകേണ്ടതില്ലെന്ന് വി.പി. ഉണ്ണികൃഷ്ണൻ മറുപടി നൽകി .ലോകായുക്ത നിയമഭേദഗതി വിഷയത്തിൽ സി.പി.ഐ ശക്തിയായ നിലപാടെടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രിക്കെതിരെ
വിമർശനം
ഇടതുപക്ഷമുഖമില്ലാത്ത മുഖ്യമന്ത്രിയായാണ് പിണറായി വിജയൻ നീങ്ങുന്നത്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഈ പോക്കായാൽ കേരളം പശ്ചിമബംഗാളാകും. 42 പൊലീസ് വാഹനങ്ങളും 16 കാറുകളുമൊക്കെയായിട്ടാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. അച്യുതമേനോനും നായനാരും അച്യുതാനന്ദനുമൊക്കെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായിരുന്നില്ലേ? സി.പി.ഐ മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ല. എല്ലാ വകുപ്പുകളിലും സി.പി.എം കൈകടത്തലാണ്. ഇ.പി. ജയരാജനും എം.എം.മണിക്കും എ.വിജയരാഘവനും രാഷ്ട്രീയാന്ധത ബാധിച്ചു. ഇടതുമുന്നണി കൺവീനറായ ഇ.പി. ജയരാജനെ നിലയ്ക്ക് നിറുത്തിയില്ലെങ്കിൽ മുന്നണിക്കാകെ ദോഷമാകും.
കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രവർത്തനം ദയനീയമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോൾ കൃഷി വകുപ്പ് നോക്കുകുത്തിയാകുന്നു. ഹോർട്ടികോർപ്പ് വിപണനകേന്ദ്രങ്ങൾ കൂട്ടത്തോടെ പൂട്ടിപ്പോകുന്നു.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുക്കാനില്ലാത്തപ്പോഴാണ് വിമാനത്താവളം വാങ്ങാനും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഏറ്റെടുക്കാനുമൊക്കെ നടക്കുന്നത്. സമ്മേളനത്തിൽ ചില വനിതാപ്രതിനിധികൾ ഒരേ നിറത്തിലുള്ള സാരി ധരിച്ചെത്തിയത് കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനരീതിക്ക് ചേർന്നതായില്ലെന്നും വിമർശനമുണ്ടായി.ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |