കയ്പമംഗലം: വീട്ടുമുറ്റത്ത് ബയോഫ്ളോക്ക് രീതിയിൽ വനാമി ചെമ്മീൻ കൃഷി ചെയ്ത് നേട്ടം കൈവരിച്ച് ചെന്ത്രാപ്പിന്നി സ്വദേശി ആനന്ദൻ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യക്കൃഷിയാണ് മികച്ച വിളവ് നൽകിയിരിക്കുന്നത്.
ജില്ലയിൽ ആദ്യമായാണ് ബയോഫ്ളോക്ക് രീതിയിൽ വനാമി ചെമ്മീൻ കൃഷി ചെയ്യുന്നത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ രത്ന ചന്ദ്രൻ അദ്ധ്യക്ഷയായി. നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി. ഷാജി, പ്രൊജക്ട് കോ- ഓർഡിനേറ്റർ പി.വി. ഹിത, അക്വാ പ്രൊമോട്ടർ പി.ബി. ഭാവന തുടങ്ങിയവർ സംസാരിച്ചു.
ബയോഫ്ളോക്കിൽ വനാമി ചെമ്മീൻ കൃഷി
15 സെന്റ് സ്ഥലത്ത് അഞ്ച് മീറ്റർ വ്യാസത്തിലുള്ള എട്ട് ടാങ്കുകൾ നിർമ്മിച്ചാണ് കൃഷി നടത്തുന്നത്. കൃത്രിമ കടൽ വെള്ളം നിറച്ച് അതിൽ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് രീതി. ഒരു ടാങ്കിൽ 6,000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആന്ധ്രയിലെ സപ്തഗിരി ഹാച്ചറിയിൽ നിന്നാണ് വനാമി മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. മികച്ച രീതിയിൽ പരിചരണം നൽകിയതോടെ നൂറ് ദിവസം പിന്നിട്ടപ്പോൾ വിളവെടുക്കാറായി. കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയത്. വാള, അനാബസ്, തിലാപ്പിയ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 43 വർഷം പ്രവാസിയായിരുന്ന ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി കൊട്ടുക്കൽ ആനന്ദൻ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത്.
പള്ളത്ത് രാമന്റെ ചരമ വാർഷികം
തൃശൂർ: മഹാകവി പള്ളത്ത് രാമന്റെ 72 ാം ചരമ വാർഷികം ആചരിച്ചു. ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫസർ സരളാഭായി ഉദ്ഘാടനം ചെയ്തു. കെ.എം.സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷനായി. കവി ഭഗീരഥൻ മാസ്റ്റർക്ക് പള്ളത്ത് രാമൻ അവാർഡ് സമ്മാനിച്ചു. ജയൻ എടത്ര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കസ്തൂർബ ട്രസ്റ്റ് പ്രതിനിധി ചന്ദ്രൻ, പടന്ന മഹാസഭ നേതാവ് ഗോപാലകൃഷ്ണൻ, ആർ.കെ.തയ്യിൽ, പള്ളത്ത് നരേന്ദ്രദാസ്, പാച്ചേരി സത്യനാഥൻ, ഡോ.എം.എസ് ശ്രീരാജ്, സുനിൽ പണിക്കവീട്ടിൽ, പി.എം.സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |