124.92 ഏക്കർ
505 പച്ചത്തുരുത്തുകൾ;
77894 വൃക്ഷങ്ങൾ
കാസർകോട്: ജില്ലയിൽ ഹരിതാഭ വിടർത്തി 505 പച്ചത്തുരുത്തുകൾ. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിന്റെ മുഖ്യകണ്ണിയായി രൂപപ്പെടുന്നവയാണ് ജൈവ വൈവിധ്യത്തിന്റെ പച്ചത്തുരുത്തുകൾ.സ്‌കൂൾ പരിസരങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലും സ്വാഭാവിക ചെറുവനങ്ങളുണ്ടാക്കി ആവാസ വ്യവസ്ഥയെ തിരികെ പിടിച്ച് കാലാവസ്ഥാ വ്യതിയാനങ്ങൾ ചെറുക്കാനുള്ള കർമ്മ പദ്ധതിയായാണ് പച്ചത്തുരുത്തുകൾ അവതരിപ്പിച്ചത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് പദ്ധതി നടത്തി വരുന്നത്.
2019 ജൂൺ 5ന് അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ആ വർഷം ജില്ലയിൽ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 89 പച്ചത്തുരുത്തുകളാണ് തുടങ്ങിയത്. തൊട്ടടുത്ത വർഷം ജില്ലയിലാകെ 342 പച്ചത്തുരുത്തുകൾ പുതുതായി തുടങ്ങി. അങ്ങനെ നാൽപതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 431 പച്ചത്തുരുത്തുകൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു. 2020ൽ തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതിയംഗങ്ങളുടെ ഓർമ്മക്കായി പന്ത്രണ്ടും പുതുതായി വന്ന ഭരണ സമിതിയുടെ പേരിൽ പത്തും ജില്ലാ പഞ്ചായത്തിന്റെ 'വസുധ' പ്രോജക്ടിന്റെ ഭാഗമായി പന്ത്രണ്ടും പച്ചത്തുരുത്തുകൾ സ്ഥാപിക്കപ്പെട്ടു. കഴിഞ്ഞവർഷം ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അഞ്ചും പച്ചത്തുരുത്തുകളുണ്ടാക്കി. കഴിഞ്ഞവർഷം ഫെബ്രുവരി 10ന് എം രാജഗോപാലൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നവകേരളം സ്മരണിക പച്ചത്തുരുത്ത് കയ്യൂർ ഐ.ടി .ഐ യിൽ തുടക്കം കുറിച്ചിരുന്നു. ഇതോടൊപ്പം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രണ്ടുവർഷത്തിനുള്ളിൽ പച്ചത്തുരുത്തുകൾക്ക് തുടക്കമിട്ടു.
സംസ്ഥാനത്ത് ഒന്നാമതായി മടിക്കൈ....
161 പച്ചത്തുരുത്തുകളൊരുക്കിയ മടിക്കൈ പഞ്ചായത്താണ് ജില്ലയിലും സംസ്ഥാന തലത്തിലും ഒന്നാമതുള്ള തദ്ദേശസ്ഥാപനം. 80 പച്ചത്തുരുത്തുകൾ നിർമ്മിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത് രണ്ടാമതായി. ബ്ലോക്ക് അടിസ്ഥാനത്തിൽ നീലേശ്വരം176 എണ്ണത്തോടെ ഒന്നും കാഞ്ഞങ്ങാട് 181 എണ്ണവുമായി രണ്ടും സ്ഥാനങ്ങളിലാണ്.
പച്ചത്തുരുത്തുകൾ
ജലസംരക്ഷണം, കൃഷി, മാലിന്യ സംസ്‌കരണം എന്നിവ മുൻനിർത്തി ഒരുക്കുന്ന സ്വാഭാവിക ചെറുവനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |