പത്തനംതിട്ട : ടി.കെ റോഡിൽ ബിഷപ്പ് ഹൗസിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചത് യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്. ഇന്നലെ രാവിലെ 11.30നുണ്ടായ അപകടത്തിൽ റോഡിൽ വീണുകിടന്ന കൊല്ലം ടൗൺ സ്വദേശി ജോൺസനെയാണ് ഇതുവഴി വന്ന എ.ജെ.ടി എന്ന സ്വകാര്യ ബസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ ഇടതുകാലിന് ഒടിവുണ്ട്. പെൻഡ്രൈവ് വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.
അപകടശബ്ദം കേട്ട് സമീപത്ത് മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഒാഫീസിൽ നിന്ന് പേഴ്സണൽ അസിസ്റ്റന്റ് സവിതയുടെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരുമെത്തി. റോഡിൽ കിടന്ന ജോൺസനെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങൾക്കും കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയ്ക്ക് യാത്രക്കാരുമായി വന്ന എ.ജെ.ടി ബസ് നിറുത്തി ജോൺസനെ കയറ്റി. തുടർന്ന് ബസ് മറ്റ് സ്റ്റോപ്പുകളിൽ നിറുത്താതെ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡ്രൈവർ വിനീഷും കണ്ടക്ടർ ആദർശുമായിരുന്നു ബസിലെ ജീവനക്കാർ.
ജോൺസനെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരൻ സ്ഥലത്തു നിന്ന് മുങ്ങിയെന്ന് പരിസരവാസികൾ പറഞ്ഞു. ഇയാളുടെ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |