രാമായണകഥയുടെ ഓരോ ശിഖരത്തിലും തെറ്റിദ്ധാരണയുടെ ഉൾപ്പിരിവുകൾ കാണാം. അനപത്യദുഃഖം ഒഴിവാക്കാൻ പുത്രകാമേഷ്ടിയിൽ നിന്നുത്ഭവിച്ച പായസം ദശരഥരാജൻ തന്റെ മൂന്നുപത്നിമാരിൽ രണ്ടുപേർക്ക് മാത്രമായി നൽകുന്നു. സപത്നിമാരായ കൈകേയിയും കൗസല്യയും തങ്ങളുടെ വിഹിതത്തിൽ നിന്നും ഓരോ പങ്ക് സുമിത്രയ്ക്ക് നൽകിയതിലൂടെ സുമിത്രയ്ക്ക് രണ്ടു പുത്രർ ജനിയ്ക്കുന്നു.
അഹല്യാമോക്ഷത്തിൽ , ഗൗതമപത്നിയായ അഹല്യയെ ദേവേന്ദ്രൻ ഗൗതമ മഹർഷിയുടെ രൂപത്തിൽ സമീപിക്കുകയും സതീരത്നമായ അഹല്യ സ്വ'പതി'യായി തെറ്റിദ്ധരിച്ച് സ്വീകരിയ്ക്കുകയും ഗൗതമശാപത്താൽ അഹല്യ ശിലാരൂപിണിയാവുകയും ചെയ്യുന്നു. രാമായണത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് , തെറ്റിദ്ധാരണയിലൂടെ ശ്രീസരസ്വതീദേവി മന്ഥരയുടെ നാവിൽക്കൂടി കൈകേകിയുടെ മനസ്സിൽ ബീജാങ്കുരണം ചെയ്യുന്ന കുത്സിതവിഷയങ്ങളാണ്. തെറ്റിദ്ധരിക്കപ്പെടുന്ന ദശരഥ മഹാരാജാവ് തന്റെ എല്ലാമായ ശ്രീരാമചന്ദ്രനെ വനവാസത്തിന് അയയ്‌ക്കേണ്ടി വരുന്നു. ദശരഥരാജൻ നായാട്ടിനു പോയനേരം വൃദ്ധമാതാപിതാക്കൾക്കു കുടിക്കാൻ ജലം ശേഖരിയ്ക്കുന്ന ശബ്ദം കേട്ട്, ആന തണ്ണീർ കുടിയ്ക്കുകയാണെന്നു കരുതി ശ്രവണകുമാരനെ അമ്പെയ്തുവീഴ്ത്തുകയും വൃദ്ധതാപസരുടെ ശാപമേറ്റുവാങ്ങുകയും ചെയ്യുന്നു.
ഭരതന്റെ വരവുകണ്ട ഗുഹൻ, ജ്യേഷ്‌നോട് യുദ്ധം ചെയ്യാനുള്ള അനുജന്റെ പുറപ്പാടെന്നു തെറ്റിദ്ധരിക്കുകയും വാസ്തവമറിഞ്ഞ് പശ്ചാത്തപിയ്ക്കുകയും ചെയ്യുന്നു. സീതാപഹരണ വഴിമദ്ധ്യേ രാവണനുമായുള്ള ഏറ്റുമുട്ടലിൽ മുറിവേറ്റ് കിടക്കുന്ന ജടായുവിനെക്കണ്ട് ശ്രീരാമ ലക്ഷ്മണൻമാർ അദ്ദേഹത്തെ ഏതോ ദുഷ്ടരാക്ഷസനായി തെറ്റിദ്ധരിച്ചു യുദ്ധത്തിനൊരുങ്ങുമ്പോൾ ജടായു കാര്യങ്ങൾ ധരിപ്പിക്കുന്നതോടെ മോക്ഷം നല്കി അനുഗ്രഹിക്കുന്നു. മാരീചൻ സീതയെ പൊന്മാനിന്റെ രൂപത്തിൽ ആകർഷിക്കുമ്പോൾ സുവർണമൃഗമെന്നു തെറ്റിദ്ധരിച്ച് അതിനെ പിടിച്ചുകൊണ്ടുവരാൻ ശ്രീരാമനെ അയയ്ക്കുകയും പിന്നീട് സൗമിത്രിയെ അവിടേക്കു പറഞ്ഞയയ്ക്കുകയും രാവണൻ സന്യാസിവേഷത്തിലെത്തി സീതയെ പുഷ്പക വിമാനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഒടുവിൽ സാകേതപുര വാസനായ ശ്രീരാമചന്ദ്രന്റെ തെറ്റിദ്ധാരണയകറ്റാൻ സീതാദേവി അഗ്നിപ്രവേശം ചെയ്യുന്നു.
ഇപ്രകാരം തെറ്റിദ്ധാരണകളിൽ നിന്നുണ്ടാകുന്ന കഥാഗതികളിൽ കോർത്തൊരുക്കിയ ലോകേതിഹാസമായ 'രാമായണം' ആത്മബോധത്തിന്റെ പ്രകാശകിരണങ്ങളും അറിവിന്റെ പഠനങ്ങളും അധികാരത്തിന്റെ അഹന്തയും അനന്തരമുള്ള പതനവുമെല്ലാം ചേർന്ന സാമാന്യേന ജീവിതവ്യതിരിക്തതകളുടെ ചിത്രങ്ങളാണ് സമ്മാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |