തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള സപ്ളൈകോയിലും കൺസ്യൂമർ ഫെഡിന്റെ ത്രിവേണിയിലും പാക്കറ്റ് അരിക്കും നിത്യോപയോഗ സാധനങ്ങൾക്കും അഞ്ച് ശതമാനം നികുതികൂട്ടി വാങ്ങുന്നുവെന്ന ആരോപണങ്ങൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിഷേധിച്ചു.
രണ്ടിടത്ത് നിന്നും അരിയും ഉഴുന്നും പരിപ്പും വാങ്ങിയതിന്റെ ബില്ലുകളുമായാണ് മന്ത്രി വാർത്താസമ്മേളനത്തിന് എത്തിയത്. 'ഒാഫീസിലെ സ്റ്റാഫിനെ വിട്ട് വാങ്ങിപ്പിച്ചതാണ്. ഒരു നികുതിയും വാങ്ങിയിട്ടില്ല. ബില്ലുകൾ പ്രദർശിപ്പിച്ച്' മന്ത്രി പറഞ്ഞു.
അതേസമയം നികുതി വർദ്ധനവിന്റെ ഉത്തരവിറങ്ങിയപ്പോൾ തന്നെ സപ്ളൈകോയിൽ 18 നിത്യോപയോഗസാധനങ്ങളുടെ വില പരിഷ്ക്കരിച്ച് വിലവിവരം പ്രദർശിപ്പിച്ചതായി ചൂണ്ടിക്കാട്ടിയപ്പോൾ അത് സ്വാഭാവിക നടപടിയാണെന്നും നികുതി കൂട്ടേണ്ടെന്ന് സർക്കാർ പറഞ്ഞാൽ നികുതിവാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പായ്ക്കറ്റിലുള്ള നിത്യോപയോഗ വസ്തുക്കൾക്ക് നികുതി വാങ്ങണമെന്ന ജി.എസ്.ടി ഉത്തരവ് ഇറക്കിയത് നിയമപരമായ ബാദ്ധ്യത നിറവേറ്റാനാണ്. ഇത് പിൻവലിച്ച് വീണ്ടും ഉത്തരവിറക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്. ചില വസ്തുക്കൾക്ക് നികുതി വാങ്ങില്ലെന്ന് നിയമസഭയിൽ ധനമന്ത്രി പറഞ്ഞതും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതും സർക്കാർ നിലപാടാണ്. അതിന് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |