മോണ്ടിവിഡിയോ : ഉറുഗ്വേക്കാരനായ ഫുട്ബാൾ സൂപ്പർ താരം ലൂയിസ് സുവാരേസ് ഇനി യൂറോപ്യൻ ക്ളബുകൾക്കായി കളിക്കാനില്ല. ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന യൂറോപ്യൻ കളിക്കാലത്തിന് ശേഷം ബാല്യകാല ക്ലബ്ബായ നാഷണലിലേക്ക് മടങ്ങുകയാണെന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ സുവാരേസ് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടിരുന്നു. സ്റ്റീവൻ ജെറാഡ് പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ യൂറോപ്പിലേക്ക് ഇനിയില്ലെന്ന് താരം തീരുമാനമെടുക്കുകയായിരുന്നു. 2005 ൽ നാഷണലിൽകളിച്ചാണ് സുവാരേസ് സീനിയർ കരിയർ തുടങ്ങുന്നത്. പിന്നീടാണ് ഗ്രോണിങ്കെൻ, അയാക്‌സ് എന്നീ ഡച്ച് ക്ലബ്ബുകളിലേക്ക് താരം കൂടുമാറുന്നത്. ശേഷം പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ താരത്തെ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 2013-14 സീസണിൽ പ്ലെയർ ഓഫ് ദി സീസൺ അവാർഡും യൂറോപ്യൻ ഗോൾഡൻ ഷൂവും കരസ്ഥമാക്കി. അവിടെനിന്ന് ബാഴ്സലോണയിലേക്ക് പോയി. ബാഴ്‌സയ്ക്കായി നാല് ലാ ലിഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവുമടക്കം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ക്ലബ്ബിനായി ഏറ്റവുമധികം ഗോൾ നേടുന്ന മൂന്നാമത്തെ താരമായും മാറി. 2020-ലാണ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോയത്. ഖത്തർ ലോകകപ്പിൽ ഉറുഗ്വേയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാനുളള തയ്യാറെടുപ്പിലാണ് സുവാരേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |