കാഞ്ഞങ്ങാട്: ബസ് സ്റ്റാൻഡിൽ റോഡിന് പടിഞ്ഞാറുള്ള മരച്ചുവട്ടിൽ ചോരക്കുഞ്ഞിനെ തുണിത്തൊട്ടിലിൽ കിടത്തി കളിപ്പാട്ട വിൽപ്പന നടത്തുകയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള നാടോടി സ്ത്രീകളെ വിദ്യാർത്ഥിനികളുടെ ഇടപെടലിൽ പോലീസ് തിരിച്ചയച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളാണ് തുണിയിൽ നവജാത ശിശുവിനെ കണ്ടത്. അവർ ഉടൻ പിങ്ക് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടൻ ഹൊസ്ദുർഗ്ഗ് പൊലീസും പിങ്ക് പൊലീസും സ്ഥലത്തെത്തുകയും സ്ത്രീകളെ ചോദ്യം ചെയ്യുകയുമായിരുന്നു. അപ്പോഴാണ് തുണിയിൽ പൊതിഞ്ഞ കുഞ്ഞ് ഒരാഴ്ച മാത്രം പ്രായമുള്ളതാണെന്ന് വ്യക്തമായത്. ആറ് മാസം പ്രായം തോന്നിപ്പിക്കുന്ന മറ്റൊരു കുഞ്ഞും മൂന്ന് വയസുകാരനും കൂട്ടത്തിലുണ്ടായിരുന്നു. തുണികൊണ്ട് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധം കുഞ്ഞിനെ മൂടിയിരുന്നു. മഴയും വെയിലും മാറി മാറി വന്ന സമയത്തായിരുന്നു ചോര കുഞ്ഞിനോടുള്ള ക്രൂരത. മൂന്ന് സ്ത്രീകളാണ് പിഞ്ച് കുഞ്ഞുങ്ങളുമായി റോഡരികിൽ കച്ചവടത്തിനിറങ്ങിയത്.വനിതാ പൊലീസുകാർ എത്തിയതിന് പിന്നാലെ ഇവർക്കൊപ്പമുള്ള പുരുഷന്മാർ സ്ഥലത്തെത്തി. അടുത്ത ദിവസം രാജസ്ഥാനിലേക്ക് മടങ്ങുകയാണെന്നറിയിച്ചതോടെ ഇവരെ പോകാൻ അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |