കോഴിക്കോട്: നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയാപ്പ ഹാർബറിൽ പുതുതായി നിർമ്മിച്ച ഫിംഗർ ജെട്ടിയും മറ്റ് വികസന പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെക്കേ പുലിമുട്ടിൽ നിന്ന് 100 മീറ്റർ നീളത്തിലും 8.45 മീറ്റർ വീതിയിലുമുള്ള രണ്ട് ഫിംഗർ ജെട്ടികളും 27 ലോക്കർ മുറികളും 1520 മീറ്റർ നീളമുള്ള ചുറ്റുമതിലുമാണ് പുതിയാപ്പയിൽ നിർമ്മിച്ചിട്ടുള്ളത്. ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്നതിനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മേയർ ഡോ. ബീന ഫിലിപ്പ്, കൗൺസിലർ കെ.മോഹൻദാസ്, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |