പെരിന്തൽമണ്ണ: ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മൂന്നര കിലോഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വടകര അഴിയൂർ സ്വദേശി ശരത്തിനെ (41) പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽ വച്ചാണ് എസ്.ഐ സി.കെ. നൗഷാദും സംഘവും പിടികൂടിയത്. സംഘത്തിലെ താമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് ഈ മേഖലയിലും അന്വേഷണം നടത്തി വരികയാണ്. ഈ വർഷം ജനുവരിയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ 12 കിലോഗ്രാം കഞ്ചാവുമായി ഇയാളെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നാലുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയിൽ തട്ടിപ്പ് കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനാൽ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, ഇൻസ്‌പെക്ടർ സി.അലവി എന്നിവർ അറിയിച്ചു. പ്രൊബേഷൻ എസ്.ഐ. ഷൈലേഷ്, എ.എസ്.ഐ ബൈജു, സജീർ, ഉല്ലാസ് എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |