ടൊറന്റോ: 1985 ജൂൺ 23ന് എയർ ഇന്ത്യയുടെ ബോയിംഗ് 747-237B വിമാനം (ഫ്ലൈറ്റ് 182-എംപറർ കനിഷ്ക) ബോംബുവച്ച് തകർത്ത കേസിൽ ആരോപണ വിധേയനായ റിപുദമൻ സിംഗ് മാലിക് (75) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആബട്ട്സ്‌ഫോഡ് സ്വദേശി ടാനർ ഫോക്സ് (21), വാൻകൂവറിലെ ന്യൂവെസ്റ്റ്‌മിൻസ്റ്റർ സ്വദേശി ജോസ് ലോപസ് (23) എന്നിവരാണ് അറസ്റ്റിലായതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ഇരുവരെയും ആഗസ്റ്റ് 10 വരെ റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ജൂലായ് 15നാണ് മാലിക് കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറീയിൽ തന്റെ കാറിൽ വെടിയേറ്റ് മരിച്ചത്. 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്ക ദുരന്തത്തിൽ നാല് വർഷത്തെ തടവിന് ശേഷം മാലികിനെ തെളിവുകളുടെ അഭാവത്തിൽ 2005ൽ കുറ്റവിമുക്തനാക്കി. കനിഷ്ക ദുരന്തത്തിന്റെ ആസൂത്രകൻ തൽവീന്ദർ സിംഗ് പർമറിന്റെ അടുത്ത അനുയായി ആയിരുന്ന മാലിക് സമീപകാലത്ത് കാനഡയിൽ വസ്ത്ര വ്യാപാര രംഗത്ത് പ്രവർത്തിക്കുകയായിരുന്നു.
കാനഡയിലെ മൊൺട്രിയാലിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന കനിഷ്‌ക ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ച് ജീവനക്കാരടക്കം എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |