മക്കൾ രണ്ടും സ്കൂൾ ക്ളാസുകളിലായിരുന്നപ്പോൾ രാധിക രാപ്പകൽ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചാണ് ഒാരോന്നും ചെയ്യുക. സ്വന്തം കാര്യം തന്നെ പലപ്പോഴും മറന്നുപോകും. തന്റെ കാര്യങ്ങളിൽ തികഞ്ഞ അശ്രദ്ധയാണെന്ന് ഭർത്താവിന് പരാതിയും പരിഭവവുമുണ്ടായിരുന്നു. മക്കൾ വാങ്ങിക്കൊണ്ടുവരുന്ന ട്രോഫികളും സമ്മാനങ്ങളും ഭദ്രമായി സൂക്ഷിക്കും. അവയുടെ എണ്ണം കൂടിക്കൂടിവന്നപ്പോൾ അമിതമായി ആഹ്ളാദിക്കുമായിരുന്നു. സന്ധ്യയ്ക്ക് വിളക്കുവച്ചിട്ട് നാമം പറഞ്ഞശേഷം രണ്ട് സുഗന്ധത്തിരി അതിനടുത്തു കത്തിച്ചുവയ്ക്കും. ട്രോഫികളെ ആരാധിക്കുന്നതെന്തിന് എന്ന ഭർത്താവിന്റെ ചോദ്യത്തിന് എല്ലാരെക്കാളും മക്കൾ ഉയരണം. മാതൃകയാവണം. അതിന് വഴികാട്ടുന്ന ട്രോഫികളും ദൈവതുല്യമെന്നാകും രാധികയുടെ മറുപടി. അമ്മയുടെ ചെയ്തികൾ കണ്ട് മക്കളും ചിരിക്കുമായിരുന്നു. നാട്ടിലെ ഏറ്റവും കൂടുതൽ മാർക്കുവാങ്ങി രണ്ടുമക്കളും പരീക്ഷകളിൽ തിളങ്ങിയപ്പോൾ പല ബന്ധുക്കൾക്കും നിശബ്ദമായ അസൂയയായിരുന്നു. പിടിപാടുള്ള ചിലർ സ്വാധീനവലയത്തിലുള്ളതിനാൽ രണ്ടുപേർക്കും നല്ല ജോലിയും കിട്ടി. മക്കളുടെ ന്യൂനത രാധിക കണ്ടില്ലെന്ന് നടിക്കും. ആരെങ്കിലും കുറ്റമോ കുറവോ പറഞ്ഞാൽ സഹിക്കില്ല. അവരെ പഞ്ചറാക്കിയേ പിന്മാറൂ. തന്റെ മക്കൾ പൂർണ്ണതയുള്ളവരാണെന്ന് അവർ വിശ്വസിച്ചിരുന്നു.
മക്കളുടെ പല ദൗർബല്യങ്ങളും മനസിലാക്കിയെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. അതിൽനിന്ന് കരകയറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കും. ഏഴുദിവസവും ഏഴ് ദേവാലയങ്ങളിലായിരിക്കും പോകുക. പരിസരവാസികളോടും അടുപ്പം കുറച്ചു. മക്കളുടെ ജീവിതം പാളംതെറ്റുന്നത് ബന്ധുക്കളായ ചില അസൂയക്കാരുടെ ചെയ്‌വിനകളാലാണെന്ന് ചില അല്പജ്ഞാനികളായ ജോത്സ്യന്മാർ ധരിപ്പിച്ചത് അന്ധമായി വിശ്വസിച്ചു. അതിന്റെ പരിഹാരങ്ങളെക്കുറിച്ച് രാപ്പകൽ ചിന്തിച്ചു. പൂജകളും തന്ത്രങ്ങളും മന്ത്രങ്ങളും പരീക്ഷിച്ചു ആ വഴിയിൽ പണം ഒഴുകിപ്പോയത് അറിഞ്ഞില്ല. വ്രതങ്ങളും ഉപാസനകളും തുടർന്നു. ഒരു പാതിസന്യാസിനിയുടെ അവസ്ഥയായപ്പോൾ ഭർത്താവ് ഗുണദോഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാര്യങ്ങളിൽ രാധികയുടെ ശ്രദ്ധ തീരെ ഇല്ലാതായി. മക്കളുടെ പാളംതെറ്റിയ ജീവിതം മറിയുന്നതും കൂട്ടിയിടിക്കുന്നതും എൻജിൻ വേർപെട്ടുപോകുന്നതുംകണ്ട് നാമജപം ഉച്ചത്തിലായി. കുട്ടിക്കാലത്ത് ക്ളേശങ്ങൾ തലയ്ക്കുമീതേ അനുഭവിച്ചിട്ടുള്ളതിനാൽ മക്കളും സ്വൈരമായി സമാധാനമായി ജീവിക്കുന്നത് രാധികയ്ക്ക് ഇഷ്ടമല്ലെന്ന് പലരും അടക്കം പറഞ്ഞു. മക്കളുടെ കുടുംബത്തിൽ തീയുംപുകയും ഛിദ്രങ്ങളും ദൈവം മാറ്റിയെടുക്കുമെന്ന് രാധിക വിശ്വസിച്ചു. ക്ഷേത്രങ്ങളിലെ അന്നദാനത്തിലും കൂടുതൽ സമയം ദൈവകാര്യങ്ങൾക്കായി ചെലവിടുന്നതിലും ആനന്ദം കണ്ടെത്തി. ഒരു മകൻ ആശുപത്രിയിലാകുന്നതും അജ്ഞാതനായിത്തന്നെ മരിക്കുന്നതും വളരെ വൈകിയാണ് അവർ അറിയുന്നത്. .മരണം..കഴിഞ്ഞ ്..രാധികരാപ്പകൽ നാമജപത്തിലായി. പിന്നെ രാധിക ദേവാലയത്തിന്റെ പടിയിറങ്ങുമ്പോൾ ഭിക്ഷക്കാരനായ അന്ധൻ മറ്റുള്ളവർ കേൾക്കെ പറഞ്ഞു: ദൈവത്തിന്റെ കാര്യം ദൈവം നോക്കും. പക്ഷേ സ്വന്തം കർമ്മങ്ങളും കടമകളും മറന്ന് മനുഷ്യൻ ജീവിച്ചാൽ ദൈവം നിസഹായനാണ്. അക്കാര്യത്തിൽ ദൈവം പ്രതിയല്ല.
ഫോൺ: 9946108220.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |