തിരുവനന്തപുരം: ഭൂമാഫിയ തട്ടിയെടുത്ത നാലേക്കർ തിരിച്ചുപിടിക്കാൻ 47 വർഷമായി നിയമപോരാട്ടത്തിലാണ് ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദിവാസി വാനമ്പാടി നഞ്ചമ്മ. എനക്ക് ആ ഭൂമി തിരിച്ചു വേണമെന്ന് പറയുമ്പോഴും നഞ്ചമ്മയ്‌ക്ക് പ്രതീക്ഷയില്ല. അത്രയ്ക്ക് ശക്തമാണ് കൈയേറ്റക്കാരുടെ സ്വാധീനം. അതാണ് നിയമസഭയിൽ ഉന്നയിച്ചിട്ടും നടപടികൾ ഇഴയുന്നത്.
നഞ്ചമ്മയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോഴാണ് ഭൂമി വിഷയം വീണ്ടും പൊങ്ങി വന്നത്. പാലക്കാട് കളക്ടർ നഞ്ചമ്മയെ ആഗസ്റ്റ് രണ്ടിന് കളക്ടറേറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നഞ്ചമ്മയുടെ ഭൂമി ഉൾപ്പെടെ തട്ടിയെടുത്തവരെ കുറിച്ച് വിലാപങ്ങളുടെ ഗോത്രഭൂമിയിൽ എന്ന പരമ്പരയിൽ 2021 ഡിസംബർ 30ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ഐ.സി. ബാലകൃഷ്ണനാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. റവന്യൂ മന്ത്രി കെ. രാജന്റെ മറുപടി പ്രകാരം നഞ്ചമ്മയുടെ ഭൂമിയിൽ നടപടികൾ തുടരുകയാണ്.
അഗളി വില്ലേജിൽ 1167/1,6 സർവേ നമ്പരുകളിലെ നാലേക്കർ അന്യാധീനപ്പെട്ടതായി നഞ്ചമ്മയും ഭർത്താവിന്റെ പിതാവ് നാഗനും പരാതി നൽകിയിരുന്നു.1975ലെ പട്ടിക വർഗ നിയമപ്രകാരം കേസെടുത്തു.
ഈ സർവേ നമ്പരുകളിലുള്ള 4.81 ഏക്കർ ആദിവാസിയായ നാഗനിൽ നിന്ന് ആദിവാസിയല്ലാത്ത കന്തൻ ബോയന് കൈമാറ്റം ചെയ്തെന്നാണ് പ്രമാണം. അതിൽ 3.41 ഏക്കർ കന്തൻ ബോയനിൽ നിന്ന് മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ 1987 ഒക്ടോബർ 12ലെ ഉത്തരവ് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തു. ബാക്കി 1.40 ഏക്കർ ഒറ്റപ്പാലം സബ് കോടതിയിലെ കേസിലെ ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യുവിന് ലഭിച്ചു. അതിൽ സർവേ നമ്പർ 1167/1ലെ 50 സെന്റ് നെല്ലിപ്പതി സ്വദേശി കെ.വി. മാത്യു ജോസഫ് കുര്യന് കൈമാറി. അയാളുടെ പേരിൽ ഭൂനികുതി അടയ്ക്കുകയും ചെയ്തു.
1999ലെ പട്ടിക വർഗ്ഗ നിയമ പ്രകാരം ഒറ്റപ്പാലം സബ് കളക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവിൽ നാഗനിൽ നിന്ന് കൈമാറിയ 1.40 ഏക്കർ കന്തൻ ബോയനോ അനന്തര അവകാശികൾക്കോ കൈവശം നിലനിർത്താൻ നിർദ്ദേശിച്ചു. അന്യാധീനപ്പെട്ട ഭൂമിക്ക് പകരം നാഗന്റെ അവകാശികൾക്ക് സർക്കാർ ഭൂമി കിട്ടാൻ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. സബ് കളക്ടറുടെ ഉത്തരവിനെതിരെ പാലക്കാട് കളക്ടർക്ക് നാഗൻ മൂപ്പനും മറ്റ് അവകാശികളും അപ്പീൽ സമർപ്പിച്ചു. ആ ഹർജിയിലെ നടപടികളാണ് ഇഴയുന്നത്.
കോടതിയിലും സർക്കാരിലും പ്രതീക്ഷ
കൈയേറ്റമാണ് അട്ടപ്പാടിയുടെ ശാപമെന്ന് നഞ്ചമ്മ പറഞ്ഞു. കൂലിപ്പണി ചെയ്തു കിട്ടുന്ന പണം കൂട്ടിവച്ചാണ് കേസ് നടത്തുന്നത്. കേസിനായി ജീവിതം മാറ്റിവച്ചവരാണ് ഞങ്ങളുടെ ആണുങ്ങളെല്ലാം. അവരൊന്നും ഇന്നില്ല. ഇപ്പോൾ പെണ്ണുങ്ങളാണ് കേസ് നടത്തുന്നത്. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയിൽ ഒരാൾ കൈയേറിയത്. ഞങ്ങളുടെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല. ഭൂമി ഞങ്ങളുടേതാണെന്നതിന് എല്ലാ രേഖകളുമുണ്ട്. കോടതിയിലും സർക്കാരിലുമാണ് പ്രതീക്ഷ.
നഞ്ചമ്മയുടെ ഭൂമിയിൽ നിലവിലെ ഹർജി പ്രകാരം നടപടികൾ തുടരുകയാണ്. അർഹതപ്പെട്ട ഭൂമി അവർക്ക് കിട്ടും
- മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |