കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികർ മാറിനിൽക്കുന്നത് പരിഹരിക്കുമെന്ന് സീറോമലബാർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് മാർപ്പാപ്പയുടെയും സിനഡിന്റെയും പ്രതീക്ഷ. നല്ലൊരു ശതമാനം വൈദികരും വിശ്വാസികളും അതിരൂപതയും പ്രതീക്ഷയിലാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിരൂപതയിലെ പ്രശ്‌നങ്ങൾ ഒരുനിമിഷംകൊണ്ട് പരിഹരിക്കാവുന്നതല്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആൻഡ്രൂസ് താഴത്തിന് അതിരൂപതയുടെ മുഴുവൻ ഭരണച്ചുമതലയും നൽകിയിട്ടുണ്ട്. മേജർ ആർച്ച് ബിഷപ്പിനോട് ചേർന്നുനിന്ന് ഭരണച്ചുമതല അദ്ദേഹം നിർവഹിക്കും. അതിരൂപതയുടെ ഭരണം നിർവഹിക്കുന്നതിനൊപ്പം മറ്റു പ്രശ്‌നങ്ങൾക്കും പരിഹാരം കാണുകയാണ് അദ്ദേഹത്തിന്റെ ചുമതല.
പുതിയ കുർബാനരീതി 34 രൂപതകളിൽ നടപ്പാക്കി. എറണാകുളം അതിരൂപതയിൽ പൂർണമായി എന്ന് നടപ്പാക്കുമെന്ന് പറയാനാവില്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ തീയതി നിശ്ചയിച്ച് നടപ്പാക്കും. നാല് ഇടവകകളിലും സന്ന്യാസഭവനങ്ങളിലും ഏകീകൃത കുർബാന നടപ്പാക്കി. പടിപടിയായി പൂർണതയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കുലർ വായിച്ചില്ല
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ആൻഡ്രൂസ് താഴത്ത് പുറപ്പെടുവിച്ച സർക്കുലർ ഇന്നലെ പള്ളികളിൽ വൈദികർ വായിച്ചില്ല. ഞായറാഴ്ച കുർബാനക്കിടയിൽ വായിക്കാൻ നൽകിയ സർക്കുലറാണിത്.
ഒരുവിഭാഗം വൈദികരും വിശ്വാസികളും അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ച് ഏകീകരിച്ച കുർബാന അർപ്പിക്കില്ലെന്ന് അറിയിച്ചു. കൽദായ കുർബാന അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും അൽമായമുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |