തിരുവനന്തപുരം: കേരളത്തിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. തഞ്ചാവൂർ സ്വദേശി സന്തോഷ് കുമാറിനെയാണ് (34) പേട്ട പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. വാഹന ഡീലറായ ഇ.വി.എം ഗ്രൂപ്പിന്റെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത ആഡംബര കാർ കോയമ്പത്തൂരിൽ പൊളിച്ചുവിൽപ്പന സംഘത്തിന് മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്. തട്ടിപ്പിനുപയോഗിച്ച കാർ തമിഴ്നാട്ടിൽ പൊലീസ് കണ്ടെത്തി. റെന്റ് എ കാർ ബിസിനസ്സ് നടത്തുന്നവരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചുവിൽക്കൽ സംഘത്തിന് കൈമാറി പണം വാങ്ങുന്ന സന്തോഷിനെതിരെ സമാനമായ കേസുകളുള്ളതായി പേട്ട പൊലീസ് വെളിപ്പെടുത്തി. പുതിയ കാറുകൾ വ്യാജ നമ്പർ പ്ലേറ്റ് വച്ച് തമിഴ്നാട്ടിൽ വാടകയ്ക്ക് നൽകുന്നതും ഇയാളുടെ മറ്രൊരു തട്ടിപ്പാണ്. ജി.പി.എസ് സഹായത്തോടെ വാഹനത്തിന്റെ ലൊക്കേഷൻ മനസിലാക്കി വാടകഗുണ്ടകളെ നിയോഗിച്ച് വാഹനം തട്ടിയെടുക്കുന്ന ഇയാൾ വാഹനം നഷ്ടപ്പെട്ടതിന് വാടകക്കാരെ വിരട്ടി വൻതുക നേടിയെടുക്കും. തമിഴ്നാട്ടിൽ ഹണിട്രാപ്പ് സഹിതം മൂന്ന് കേസിൽ പ്രതിയായ ഇയാൾ ഇത്തരത്തിൽ വ്യത്യസ്തമായ തട്ടിപ്പുകളാണ് നടത്തിവന്നിരുന്നത്. ശംഖുംമുഖം അസി. കമ്മിഷണർ പൃഥിരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ,പേട്ട സി.ഐ റിയാസ് രാജയുടെ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |