തിരുവനന്തപുരം: ഗവ. ആശുപത്രികളിലെ മണിക്കൂറുകൾ നീണ്ട ക്യൂ അവസാനിപ്പിക്കാൻ നടപ്പാക്കിയ ഇ-ഹെൽത്ത് ഓൺലൈൻ ഒ.പി ബുക്കിംഗ് അട്ടിമറിക്കാനുള്ള ചില ജീവനക്കാരുടെ നീക്കം കേരളകൗമുദി വാർത്തയെത്തുടർന്ന് കൈയോടെ തടഞ്ഞ് സർക്കാർ.
ഓൺലൈൻ ഒ.പിയുമായി എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നെന്നും മറ്റ് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ലെന്നും സ്ഥാപന മേധാവിമാർ ഉറപ്പാക്കാൻ ഇ- ഹെൽത്ത് പ്രോജക്ട് ഡയറക്ടർ മുഹമ്മദ് വൈ. സഫറുള്ള നിർദ്ദേശിച്ചു. ഓൺലൈൻ ഒ.പി പറ്റില്ലെന്ന് ജീവനക്കാർ ആരെങ്കിലും ശഠിച്ചാൽ നടപടിയെടുക്കണം. എല്ലാ ആശുപത്രികളിലും ജീവനക്കാർക്ക് ഇ-ഹെൽത്ത് സംവിധാനത്തെ കുറിച്ച് പരിശീലനം നൽകുമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 452 ആശുപത്രികളിലാണ് ഇ-ഹെൽത്ത് സൗകര്യമുള്ളത്.
ഓൺലൈൻ ഒ.പി ബുക്കിംഗ് പ്രിന്റൗട്ടുമായി എത്തുന്നവരെ ഡോക്ടറെ കാണാൻ അനുവദിക്കാതെ ആശുപത്രിയിൽ നിന്ന് വീണ്ടും ടിക്കറ്റെടുക്കാൻ നിർബന്ധിക്കുന്നത് കേരളകൗമുദി ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്. വാർത്തയിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ എസ്.എ.ടി ആശുപത്രിയിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ അഡിഷണൽ ഡയറക്ടർ ഡോ. ഷിനുവിനെ ചുമതലപ്പെടുത്തി.
ഓൺലൈനൻ ഒ.പി എടുക്കുന്നവർക്ക് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തെത്തി ഡോക്ടറെ കണ്ട് മടങ്ങാം. ഡോക്ടർമാരും മറ്റും ഡ്യൂട്ടി സമയം മുഴുവൻ സീറ്റിലുണ്ടായിരുന്നെന്ന് ഉറപ്പാക്കാനും ഇ-ബുക്കിംഗ് ഉപകരിച്ചു.
എതിർപ്പ് കൈമടക്ക്
നിലയ്ക്കുമെന്നതിനാൽ
രോഗികൾ തിക്കിത്തിരക്കുന്ന മെഡിക്കൽ കോളേജുകളിലും മറ്റും ജീവനക്കാരുടെ ഒത്താശയോടെ രാവിലെ കൂട്ടത്തോടെ ടോക്കണെടുത്ത് രോഗികൾക്ക് വിറ്റ് കാശാക്കുന്ന വിരുതന്മാരുണ്ട്. ക്യൂ നിന്ന് തളരേണ്ടല്ലോ എന്നു കരുതി രോഗികൾ കാശുകൊടുത്ത് തട്ടിപ്പുകാരിൽ നിന്ന് ടിക്കറ്റു വാങ്ങും. വിഹിതം ജീവനക്കാർക്ക് കിട്ടും.
ഇഹെൽത്ത് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, അതിലെ പ്രശ്നം ചൂണ്ടിക്കാട്ടുന്ന കേരളകൗമുദിയുടെ വാർത്ത അഭിനന്ദനാർഹമാണ്. എല്ലാ ജീവനക്കാർക്കും പരീശീലനം നൽകി, ഓൺലൈൻ ഒ.പി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.'
-മുഹമ്മദ് വൈ.സഫറുള്ള.
ഇ-ഹെൽത്ത് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |