■സർവീസിൽ തിരിച്ചെടുത്ത് അഡി.ഡി.ജി.പിയാക്കാൻ തിരക്കിട്ട നീക്കം
തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും, തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്തതിന് സസ്പെൻഷനിലായ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ തിരിച്ചെടുത്ത് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ തിരക്കിട്ട നീക്കം. ചീഫ്സെക്രട്ടറി വി.പി.ജോയ് അദ്ധ്യക്ഷനും, അഡി.ചീഫ് സെക്രട്ടറിമാരായ ഡോ.ആശാ തോമസ്, വി.വേണു, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ അംഗങ്ങളുമായ സമിതിയെ സസ്പെൻഷൻ പുനപരിശോധിക്കാൻ നിയോഗിച്ചു. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കിയപ്പോൾ, സസ്പെൻഷനിലായ ലക്ഷ്മണിനെ പരിഗണിച്ചിരുന്നില്ല.
പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ നവംബറിൽ ഐ.ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മൂന്നു വർഷമായി ഐജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉന്നതതല ഇടപെടലുണ്ടായതോടെ, ലക്ഷ്മണിനെ കേസിൽ പ്രതിയാക്കിയില്ല. വകുപ്പുതല അന്വേഷണവും തുടങ്ങിയില്ല. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് തെളിവുണ്ടെന്ന് ആദ്യം പറഞ്ഞ ക്രൈംബ്രാഞ്ച്, ഉന്നത ഇടപെടലോടെ തെളിവില്ലെന്ന് നിലപാടെടുത്തു. സസ്പെൻഷനിലായി രണ്ടു മാസമായപ്പോൾ, പുന:പരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചു..
ഇത്രയൊക്കെ
ചെയ്തിട്ടും
■ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തി. സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ തുടങ്ങിയവ വിൽപ്പനയ്ക്ക് ശ്രമിച്ചു. പേരൂർക്കട പൊലീസ് ക്ലബിൽ മൂവരും കൂടിക്കണ്ടു
■മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിക്കാൻ ഗൺമാൻമാരെയടക്കം നിയോഗിച്ചു.
■തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി.
'പുള്ളി ചില്ലറക്കാരല്ല'
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ. 14 വർഷം സർവീസ് ശേഷിക്കെ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ഒരുങ്ങിയിരുന്നു.2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫറുണ്ട്. ആന്ധ്രാ മുൻ ഡി.ജി.പി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |