കൊൽക്കത്ത: അദ്ധ്യാപക നിയമനക്കോഴക്കേസിൽ അറസ്റ്റിലായ നടിയും മുൻമന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയുമായ അർപ്പിത മുഖർജിയുടെ ഫ്ളാറ്റുകളിൽ വീണ്ടും റെയ്‌ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പശ്ചിമബംഗാളിലെ ബെൽഗേരിയയിലുള്ള ക്ളബ് ടൗൺ ഹൈറ്റ്‌സ് എന്ന ഹൗസിംഗ് കോംപ്ളക്‌സിലാണ് ഇഡി വീണ്ടും പരിശോധനയ്ക്ക് എത്തിയത്. ഇവിടെ രണ്ട് ഫ്ളാറ്റുകളാണ് അർപിതയ്ക്കുള്ളത്. കഴിഞ്ഞയാഴ്ച നടത്തിയ റെയ്‌ഡിൽ അർപിതയുടെ വീടുകളിൽ നിന്നായി അൻപത് കോടിയോളം രൂപയും അഞ്ച് ലക്ഷത്തിന്റെ മൂല്യം വരുന്ന സ്വർണവും ഇഡി പിടിച്ചെടുത്തിരുന്നു.
അർപിതയുടെ രണ്ട് വീടുകളിലെയും സന്ദർശകരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് വിവരങ്ങൾ തിരക്കുന്നതിനായി ഫ്ളാറ്റുകളിൽ ഇഡി വീണ്ടുമെത്തിയത്. ഹൗസിംഗ് കോംപ്ളക്‌സിലെ സിസിടിവി ദൃശ്യങ്ങൾ, രജിസ്റ്ററിലെ വിവരങ്ങൾ, സന്ദർശകരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന മൈ ഗെറ്റ് ആപ്പിലെ വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു.
കഴിഞ്ഞ ജൂലായ് 27നാണ് അർപിത മുഖർജിയുടെ ഫ്ളാറ്റുകളിൽ നിന്ന് 27.90 കോടി രൂപയും സ്വർണാഭരണങ്ങളും ഭൂമി രേഖകളും ഹാർഡ് ഡിസ്ക്കുകളും മറ്റും കണ്ടെത്തിയത്. പിന്നാലെ അർപിത മുഖർജിയും മുൻ ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയും അറസ്റ്റിലായി. മന്ത്രിസഭയിൽ നിന്ന് പാർത്ഥയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കുകയും ചെയ്തു.
2016ലെ മമത മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മിഷൻ വഴി സർക്കാർ സ്കൂളുകളിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയെന്നാണ് പാർത്ഥ ചാറ്റർജിക്കെതിരെയുള്ള ആരോപണം. എന്നാൽ അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽ നിന്നും കണ്ടെടുത്ത പണം തന്റേതല്ലെന്നാണ് പാർത്ഥ ചാറ്റർജി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |