സെന്റ് കിറ്റ്സ്: വിൻഡീസിനെതിരായ ട്വന്റി ട്വിന്റി പരമ്പരയിലെ രണ്ടാമത്തെ മത്സരം തുടങ്ങാൻ വെെകിയത് ഇന്നത്തെ മത്സരത്തെയും ബാധിക്കും. ഒന്നര മണിക്കൂർ വെെകിയാകും മത്സരം തുടങ്ങുക. രാത്രി എട്ടിന് തുടങ്ങേണ്ട മത്സരം 9.30നായിരിക്കും ആരംഭിക്കുക.
താരങ്ങൾക്ക് ആവശ്യത്തിനു വിശ്രമം നൽകുന്നതിന് വേണ്ടിയാണ് മത്സരസമയത്തിൽ മാറ്റം വരുത്തിയത്. കളിക്കാരുടെ കിറ്റെത്താൻ വൈകിയതിനെ തുടർന്നാണ് നേരത്തേ നിശ്ചയിച്ച സമയത്ത് മത്സരം തുടങ്ങാനാകാത്തത്. ഒന്നാം മത്സരം നടന്ന ട്രിനിഡാഡിൽ നിന്നും രണ്ടാം മത്സരവേദിയായ സെന്റ് കിറ്റ്സിലേക്ക് താരങ്ങളുടെ കിറ്റെത്തിക്കുന്ന കാര്യത്തിലാണ് താമസമുണ്ടായത്.
വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം ഇന്നലെ രാത്രി 8 മണി) തുടങ്ങേണ്ട മത്സരം മൂന്ന് മണിക്കൂർ വൈകിയാണ് തുടങ്ങിയത്. തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണത്താലാണ് ലഗേജ് വൈകിയതെന്നും ഇക്കാര്യത്തിൽ ആരാധധകരോടും സ്പോൺസേഴ്സിനോടും ക്ഷമ ചോദിക്കുന്നുവെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
പരമ്പരയിലെ സ്ക്വാഡിൽ ഇടം നേടിയ സഞ്ജു ഇന്നെങ്കിലും കളിക്കാൻ ഇറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ശ്രേയസ് അയ്യരിന് പകരം സഞ്ജു ടീമിൽ ഇടം നേടിയേക്കാം. കഴിഞ്ഞ മത്സരത്തിലെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് വിശ്രമം അനുവദിക്കാനും സാദ്ധ്യതയുണ്ട്.
അതേസമയം, ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ വിൻഡീസ് നാല് പന്ത് ബാക്കിനിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിൽ വിൻഡീസ് 1-1ന് ഒപ്പമെത്തി. 68 റൺസെടുത്ത ബ്രണ്ടൻ കിംഗാണ് വിൻഡീസിന്റെ ടോപ് സ്കോറർ. നേരത്തേ ആറ് വിക്കറ്റെടുത്ത ഒബെ മക്കോയ് ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ കുഴക്കിയത്. 31 റൺസെടുത്ത ഹാർദിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |