ന്യൂഡൽഹി:ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുന്നതിനെതിരെ ഇ.പി.എഫ്.ഒ സമർപ്പിച്ച അപ്പീലുകളിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. ഇന്നലെ ഇ.പി.എഫ്.ഒയുടെ അഭിഭാഷകൻ ആര്യാമ സുന്ദരത്തിന്റെ വാദം പൂർത്തിയായി. 2014 ലെ ഭേദഗതികൾ റദ്ദാക്കി ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുന്നതിനെതിരായ ഇ.പി.എഫ്.ഒയുടെ ഉത്തരവുകൾ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ആര്യാമ സുന്ദരം വാദിച്ചു. പെൻഷൻ പദ്ധതിയെ തന്നെ ബാധിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. ഉയർന്ന വിഹിതത്തിനായി ഓപ്ഷൻ കൊടുക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് എടുത്ത് കളഞ്ഞത് നിയമപരമായി നിലനിൽക്കില്ല. കുടിശ്ശിക അടച്ച് പദ്ധതിയിൽ ചേരുന്നവരും ഉയർന്ന വിഹിതം തിരഞ്ഞെടുത്ത് കൃത്യമായി വിഹിതം അടച്ച് ചേർന്നവരും തമ്മിൽ വ്യത്യാസമില്ലാതാകും. ഇതിൽ നിയമപരമായി പോരായ്മയുണ്ട്. സാമ്പത്തികമായും പ്രതിസന്ധിയുണ്ടാക്കും. പെൻഷൻ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെ ബാധിക്കുമെന്നും ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരെ തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും നൽകിയ പുനഃപരിശോധനാ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |