ചാലക്കുടി: കനത്ത മഴയെത്തുടർന്ന് ചാലക്കുടിപ്പുഴയിൽ ക്രമാതീതമായി ഉയർന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം താറുമാറാക്കി. വിവിധയിടങ്ങളിൽ നിന്നായി നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഏഴിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. അതിരപ്പിള്ളി റോഡിലെ കാഞ്ഞിരപ്പിള്ളി, ചാലക്കുടി റെയിൽവേ അടിപ്പാത എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
മേലൂർ - എരുമത്തടം ഡിവൈൻ കോളനി, കൂടപ്പുഴ കുട്ടാടംപാടം, പരിയാരം മംഗലം കോളനി, കാഞ്ഞിരപ്പിള്ളി കോളനി എന്നിവിടങ്ങളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിപ്പിച്ചത്. കാതിക്കുടത്ത് അതിഥി തൊഴിലാളികളുടെ ഏഴ് കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പരിയാരത്ത് കപ്പത്തോട് കര കവിഞ്ഞ് കുറ്റിക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിലായി.
ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. ഇവിടെയും ഏതാനും കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് സ്വയംമാറിപ്പോയി. പുഴയുടെ ജല നിരപ്പ് കഴിഞ്ഞ ഒരു രാത്രി കൊണ്ട് മൂന്നു മീറ്റർ ഉയർന്ന് 6.6 മീറ്ററിലെത്തി. അപായ സൂചന നൽകുന്ന പരിധി 7.1 മീറ്ററാണെങ്കിലും ഇതിനകം തന്നെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുകയയായിരുന്നു. ചെളിയും മണലും നിറഞ്ഞ് പുഴ കൂടുതൽ നികന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
ചാലക്കുടിപ്പുഴയുടെ അപകടനില കടക്കുന്ന വെള്ളത്തിന്റെ അളവ് 8.1 മീറ്ററാണ്. പറമ്പിക്കുളം ഡാമിൽ നിന്നും വൻതോതിൽ വെള്ളം തുറന്നുവിട്ടതാണ് പുഴയ്ക്ക് ഭീഷണിയാകുന്നത്. ഇതോടെ പെരിങ്ങൽക്കുത്ത് ഡാം മൂന്നു സ്ലൂയിസ് വാൽവുകളും ഏഴ് സ്പിൽവേ ഷട്ടറുകളും തുറന്നു. 2018ലെ മഹാപ്രളയത്തിൽ 12 മീറ്റർ വെള്ളമാണ് പുഴയിൽ ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |