മുംബയ് : ഇരുപത് വർഷം മുൻപ് കാണാതായ മുംബയ്ക്കാരിയായ വീട്ടമ്മയെ പാകിസ്ഥാനിൽ കണ്ടെത്തി. മകളാണ് ഇവരെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയത്. ഹമീദ ബാനു എന്ന മുംബയ്ക്കാരിയായ സ്ത്രീയാണ് ഗൾഫ് രാജ്യത്ത് ജോലി തേടി പോയ ശേഷം മടങ്ങി വരാതിരുന്നത്. ഇവരെ കുറിച്ച് വർഷങ്ങളായി കുടുംബത്തിന് വിവരമൊന്നും ലഭ്യമായിരുന്നില്ല. തന്റെ മാതാവ് പാചകത്തൊഴിലാളിയായി ദുബായിൽ പോയിരുവെങ്കിലും തിരികെ വന്നിട്ടില്ലെന്ന് മകൾ യാസ്മിൻ ഷെയ്ഖ് വെളിപ്പെടുത്തുന്നു.
മാതാവ് എവിടെയാണെന്ന് അറിയാൻ തങ്ങൾ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ, മാതാവ് തങ്ങളെ കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നാണ് ഏജന്റ് പറഞ്ഞിരുന്നത്. എന്നിരുന്നാലും അവർ സുഖമായി കഴിയുന്നതായി പറയാറുണ്ടായിരുന്നുവെന്നും മകൾ വ്യക്തമാക്കി. എന്നാൽ പിന്നീട് വിവിധ ഇടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കുടുംബത്തിന് ഹമീദ ബാനുവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പാകിസ്ഥാനിലെ ഒരു സമൂഹ മാദ്ധ്യമത്തിൽ വന്ന വീഡിയോയിൽ നിന്നുമാണ് മകൾ ഹമീദയെ തിരിച്ചറിഞ്ഞത്. സഹോദരിയും മകളും വർഷങ്ങൾക്ക് ശേഷം ഹമീദയെ കാണുന്നത് ഒരു അദ്ഭുതമായി കരുതുന്നു. എത്രയും വേഗം ഹമീദയെ ഇന്ത്യയിൽ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് അവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |