ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്ര ഹെഡ് ഓഫീസ് റെയ്‌ഡിന് പിന്നാലെ കോൺഗ്രസ് ഉടമസ്ഥതയിലുളള ഹെറാൾഡ് ഹൗസിലെ യംഗ് ഇന്ത്യൻ ഓഫീസ് പരിസരം സീൽ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സ്ഥാപനത്തിലുളള മുൻപ് ശേഖരിക്കാൻ കഴിയാത്ത കേസിലെ തെളിവുകൾ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്ന് ഇഡി അധികൃതർ അറിയിച്ചു.
യംഗ് ഇന്ത്യന്റെതൊഴികെ നാഷണൽ ഹെറാൾഡിന്റെ മറ്റ് ഓഫീസ് പരിസരമെല്ലാം തുറന്നിട്ടുണ്ടെന്ന് ഇഡി അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ഇഡി പരിശോധനകൾ ഇന്ന് നടത്തി. നാഷണൽ ഹെറാൾഡ് കേസിലെ പണത്തിന്റെ ഉറവിടം അറിയാനും ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുളള തെളിവ് ശേഖരിക്കാനുമാണ് കളളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരം പരിശോധനകൾ നടന്നത്.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയുമടക്കം ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. അതേസമയം വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസർക്കാർ അടവാണ് റെയ്‌ഡെന്ന് കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡിന്റെ പേരിൽ ഏതാണ്ട് 2000 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് കണക്ക്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേർണലിനെ, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ആരോപിച്ചുള്ള കേസിലാണ് ഇ.ഡി നടപടി.
ഡൽഹി ബഹാദൂർ ഷാ സഫർമാർഗിലെ നാഷണൽ ഹെറാൾഡ് കെട്ടിടത്തിൽ റെയ്ഡ് പുരോഗമിക്കുമ്പോൾ പുറത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. ഡൽഹി പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്. റെയ്ഡ് നടത്തി കോൺഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് എ.ഐ.സി.സി നേതാവ് ജയ്റാം രമേശ് എം.പി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |