#ഹെഡ് മാസ്റ്റർ വൈസ് പ്രിൻസിപ്പലാവും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇനി പ്രധാന ചുമതല പ്രിൻസിപ്പലിനായിരിക്കും. നിലവിലെ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് വൈസ് പ്രിൻസിപ്പലാവും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ആദ്യ ഭാഗം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണിത്.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവ ഒരു വിദ്യാഭ്യാസ ഡയറക്ടർക്ക് കീഴിൽ കൊണ്ടുവന്നെങ്കിലും ആർ.ഡി.ഡി ഓഫീസുകൾ ഉൾപ്പെടെയുള്ള താഴെത്തട്ടിലെ മേഖലകളിൽ പഴയ സ്ഥിതിയാണ് തുടരുന്നത്. ഇതിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് എ.ഇ.ഒമാർ വരെയുള്ള ഉദ്യോഗസ്ഥരുമായി നാലിന് തിരുവനന്തപുരത്തും, 9ന് തൃശൂരിലും മേഖലായോഗങ്ങൾ ചേരും. ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉച്ചഭക്ഷണം : കേന്ദ്രത്തോട്
141 കോടി ആവശ്യപ്പെട്ടു
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രത്തിൽ നിന്ന് 141 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ ലഭിക്കേണ്ട നൂറു കോടിയും കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ അധികമായുള്ള 41 കോടിയും ചേർത്താണ് 141 കോടി പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് 126 കോടി രൂപയാണ് അനുവദിച്ചത്.
സ്കൂളുകളിൽ ഒന്നിച്ചിരിക്കാം:
സർക്കാരിന് പ്രശ്നമില്ല
തിരുവനന്തപുരം:
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചിരിക്കാമെന്നും അതിന്റെ പേരിൽ യാതൊരു ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി.ശിവൻകുട്ടി.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കരിക്കുലം കോർ കമ്മിറ്റി പൊതുജന ചർച്ചയ്ക്കായി തയാറാക്കിയ കരട് രേഖയിൽ 'ഇരിപ്പിട സമത്വം" ഉൾപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിൽ ലിംഗസമത്വ യൂണിഫോം വേണമെന്ന് സർക്കാരിന് നിർബന്ധബുദ്ധിയില്ല. യൂണിഫോം കോഡ് അടിച്ചേൽപ്പിക്കില്ല. സ്കൂൾ പി.ടി.എയ്ക്ക് ഉൾപ്പെടെ സ്വീകാര്യമാണെങ്കിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാം. സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കും.
പാഠപുസ്തകത്തിൽ സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട ഓഡിറ്റിംഗ് നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കരട് റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ വിശദമായ ചർച്ച നടത്തുമെന്നും ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവും പങ്കെടുത്തു.
മൊബൈൽഫോൺ
ഒഴിവാക്കണം
സ്കൂൾ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർത്ഥികൾ മൊബൈൽഫോൺ ഒഴിവാക്കണം. വിദ്യാർത്ഥികളുടെ അമിതമായ ഫോൺ ഉപയോഗം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി കുട്ടികൾ ആശ്രയിച്ചത് മൊബൈൽ ഫോണുകളാണ്. വ്യാപകമായ മൊബൈൽ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും, സ്വഭാവ വൈകല്യങ്ങൾക്കും വഴിവച്ചു. വിദ്യാർത്ഥികൾക്കിടയിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യാൻ എ.ഇമാരടക്കം മേഖലായോഗം ചേരും.
അക്ഷരമാല
ഈ അദ്ധ്യയന വർഷം മുതൽ ഒന്നാം ക്ളാസിലെ മൂന്നാം ഭാഗത്തെയും രണ്ടാം ക്ളാസിലെ രണ്ടാം ഭാഗത്തെയും പാഠപുസ്തകങ്ങളിൽ അക്ഷരമാലയുണ്ടാകും. സെപ്തംബർ - ഒക്ടോബറോടെ പുതിയ പുസ്തകം കുട്ടികളുടെ കൈയിലെത്തും.
ക്ലാസ് സമയത്ത് മറ്റ്
പരിപാടികൾ വേണ്ട
സ്കൂൾ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കൊണ്ടുപോകരുത്. നിയമപ്രകാരം എൽ.പി, യു.പി ക്ലാസുകളിൽ 200ഉം ഹൈസ്കൂളിൽ 220 ഉം അദ്ധ്യയന ദിവസങ്ങൾ വേണം. പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ കുട്ടികളുടെ പഠന സമയം കവരാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |