ചേർത്തല: ചെമ്പഴന്തി എസ്.എൻ കോളേജിലെ മൂന്ന് അദ്ധ്യാപകരെ സ്ഥലംമാറ്റിയ മാനേജ്മെന്റ് തീരുമാനം റദ്ദാക്കിയ വൈസ് ചാൻസലറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അദ്ധ്യാപകരായ മനു രമാകാന്ത്, സി.ആർ. രമ്യ, സംഗീത ഹരിഹരൻ എന്നിവരെ മാനേജ്‌മെന്റിനു കീഴിലുള്ള മറ്റ് കോളേജുകളിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് കേരള സർവകലാശാല വൈസ് ചാൻസലർ നേരത്തേ റദ്ദാക്കിയത് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ മാനേജ്മെന്റ് ഫയൽ ചെയ്ത റിട്ട് അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.
കോളേജ് കൗൺസിലിന്റ വിലക്ക് ലംഘിച്ച് 'വെയിൽപ്പൂക്കൾ' എന്ന പേരിൽ, കോളേജിന് അനഭിമതരായവരേയും വിദ്യാർത്ഥികളേയും കൂട്ടി ഓൺലൈൻ പ്രോഗ്രാം നടത്തിയതിന് ഈ അദ്ധ്യാപകർക്കെതിരെ ശിക്ഷണ നടപടികൾ ആരംഭിച്ചിരുന്നു. യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിനും യു.ജി.സി റെഗുലേഷനും വിരുദ്ധമായി അദ്ധ്യാപകർ പെരുമാറി, വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും വിഭാഗീയതയും സ്പർദ്ധയുമുണ്ടാക്കി, കോളേജിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിച്ചു എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നടത്തിയതെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. നിയമപരമായ നടപടികൾ പാലിക്കാതെയാണ് അദ്ധ്യാപകർ അപ്പീൽ ഫയൽ ചെയ്തതെന്നും മാനേജ്മെന്റ് വാദിച്ചു. പ്രാരംഭ വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് . എസ്.എൻ കോളേജ് മാനേജ്‌മെന്റിനായി അഡ്വ. എ.എൻ. രാജൻബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |