തിരുവനന്തപുരം: കർക്കടകം പിറന്നാൽ അരങ്ങൽ ഗ്രാമം രാമായണത്തിൽ മുഴുകും. അതിരാവിലെ ബാലകാണ്ഡം പാരായണം ചെയ്തുതുടങ്ങും. പാതിരാത്രിയോടെ യുദ്ധകാണ്ഡവും വായിച്ചുതീരും. ഓരോദിവസവും ഓരോവീട്ടിലാണ് പാരായണം. അടുത്ത ദിവസവും രാമായണം മുഴുവൻ വായിക്കും. കണ്ണികളാകുന്നത് വാർദ്ധക്യത്തിലേക്ക് എത്തിയവർ മാത്രമല്ല, കുട്ടികളും യുവാക്കളും വീട്ടമ്മമാരുമെല്ലാം പങ്കുചേരും.
നെയ്യാറ്റിൻകര താലൂക്കിൽ ഓലത്താന്നിക്കുസമീപമാണ് അരങ്ങൽ ഗ്രാമം. കർക്കടകത്തിലെ എല്ലാദിവസവും എല്ലാവീടുകളിലും രാവിലെയും സന്ധ്യയ്ക്കും നിലവിളക്ക് തെളിച്ച് രാമായണ പാരായണം നടത്തിയിരുന്നു ഇവിടെ. അക്കാലം അപ്പാടെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെങ്കിലും ഗ്രാമത്തിന്റെ മുഴുവൻ പങ്കാളിത്തത്തോടെ രാമായണ പാരായണം നടപ്പിലാക്കണമെന്ന ശ്രീജഗദംബ സത്സംഗ സമിതിയുടെ ആശയം നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു.
ശ്രീരാമന്റെ ചിത്രത്തിനു മുന്നിൽ നിലവിളക്കും ചെറുപടുക്കയും (അവലും പൊരിയും പഴവും കരിക്കും) ഉണ്ടാകും. മൈക്കിലാണ് പരായണം. മഴയുടെ താളത്തോടൊപ്പം രാമായണവും അന്തരീക്ഷത്തിൽ മുഴങ്ങിച്ചേരും. ഒരു ദിവസത്തെ പാരായണം കഴിഞ്ഞാൽ അടുത്ത ദിവസം പാരായണം നടക്കുന്ന വീട്ടിൽ ഉച്ചഭാഷിണി സജ്ജമാക്കും.
'കാവ്യം സുഗേയം, കഥ രാഘവീയം,
കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ;
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തിൽ,
ആനന്ദ ലബ്ധിക്കിനിയെന്തു വേണം''
എന്ന് വള്ളത്തോൾ പാടിയതുപോലെ രാമായണത്തിന്റെ ഭക്തിരസ സമൃദ്ധിയെ ആഘോഷിക്കുകയാണ് അരങ്ങൽ നിവാസികൾ.
മുൻവർഷം പാരായണത്തിന് വേദിയാകാത്ത വീടുകൾക്കാകും അടുത്തവർഷം മുൻഗണന. എന്നാൽ, പാരായണത്തിന് മത്സരമായതോടെ അടുത്തവർഷം ഒരേദിവസം രണ്ടുവീടുകളിൽ പാരായണം നടത്തുന്നതിനെക്കുറിച്ചാണ് അലോചിക്കുന്നത്.
കർക്കടകത്തിന്റെ അദ്യദിനത്തിൽ ദേവസ്വം ബോർഡിന്റെ അരങ്ങൽ മഹാദേവക്ഷേത്രത്തിലാണ് പാരായണം. അവസാനദിവസത്തെ പാരായണവും ഇവിടെത്തന്നെ.
'പട്ടാഭിഷേകം പാടിക്കഴിയുമ്പോൾ ഓരോവീട്ടിലും ഐശ്വര്യം വരുമെന്നാണ് വിശ്വാസം. കൊവിഡ് ഭീതിയുണ്ടായിരുന്ന നാളുകളിൽ മാത്രമാണ് ഇവിടെ പാരായണം മുടങ്ങിയിട്ടുള്ളത്".
- മായാറാണി, ഗ്രാമപഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |