തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയതിന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രൂക്ഷമായി വിമർശിച്ച മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ വഴിവിട്ട നടപടി സാധൂകരിച്ച് സർക്കാർ. ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയിൽ ഇതാവർത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ജൂലായ് 30ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ബെഹ്‌റയുടെ വിവാദ നടപടി. പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, സീനിയർ പൊലീസ് ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾ, അനുബന്ധ ഓഫീസുകൾ എന്നിവ നിർമ്മിക്കാനാണ് തുക വകമാറ്റി ചെലവിട്ടത്. ഇത് സി.എ.ജി ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷമടക്കം രൂക്ഷമായി വിമർശിച്ചിരുന്നു.
പൊലീസ് വകുപ്പിന്റെ ആധുനികവത്കരണ സ്‌കീമിലാണ് 30 അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾ നിർമ്മിക്കാൻ 4.33 കോടി രൂപ അനുവദിച്ചത്.
ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ വാങ്ങിയതും പൊലീസ് സ്റ്റേഷനുകൾക്ക് മഞ്ഞ നിറം അടിക്കാനുള്ള ഉത്തരവും വിവാദമായിരുന്നു.
സി.എ.ജിയുടെ മറ്റ് കണ്ടെത്തലുകൾ
അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങളില്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഡംബര വാഹനങ്ങൾ വാങ്ങി. 15 ലക്ഷം വീതം വിലയുള്ള 250 വാഹനങ്ങൾ വാങ്ങി. സേനയുടെ നവീകരണ പദ്ധതിയിൽ സ്റ്റേഷനുകളിലും ഔട്ട് പോസ്റ്റുകളിലും ഉപയോഗിക്കാനുള്ള ജീപ്പ്, ട്രക്ക്, വാൻ എന്നിവയേ വാങ്ങാവൂ. എന്നിട്ടും ഫോർച്യൂണർ പോലുള്ള ആഡംബരകാറുകൾ വാങ്ങി. പൊലീസും കെൽട്രോണും പാനസോണിക്കും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും സി.എ.ജി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |