തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെ മാറ്റിയത് സമൂഹത്തിന്റെ എതിർപ്പ് കാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽ.ഡി.എഫ് സർക്കാരിനില്ലെന്ന് ഇതിലൂടെ വ്യക്തമായെന്നും സി.പി.എം മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി. പത്രപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ശ്രീറാമിനെ സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് കളക്ടറാക്കിയത്.
രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരത്തിൽ ഒരു ന്യായവുമില്ല. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ മൂന്ന് ക്രിമിനലുകളെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തി അക്രമം സൃഷ്ടിക്കാൻ നിയോഗിച്ചത് മുതൽ കാക്കനാട് സംഭവം വരെയുള്ളവ പ്രാകൃതമായ സമരമുറകളാണ്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെയടക്കം ഇ.ഡിയെ ദുരുപയോഗിച്ച് മോദി ഭരണം പീഡിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിപ്പെടുന്നുണ്ട്. എന്നിട്ടും മോദിക്കെതിരെ എന്തുകൊണ്ട് കോൺഗ്രസ് കരിങ്കൊടി കാട്ടിയില്ലെന്നും കോടിയേരി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |