കൊച്ചി: കുടുംബങ്ങളിലെ ആന്തരിക പ്രശ്നങ്ങൾ ഗാർഹിക അന്ത:ച്ഛിദ്രത്തിലേയ്ക്കും ഗാർഹിക പീഡനങ്ങളിലേയ്ക്കും നയിക്കുന്നുവെന്ന് കുടുംബശ്രീയുടെ ഭാഗമായ ജെൻഡർ റിസോഴ്സ് സെന്റർ കണ്ടെത്തൽ. മാനസിക സമ്മർദ്ദം, വിഷാദരോഗം, കുട്ടികളിലെ പഠനവൈകല്യങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം, ഗെയിം ആസക്തി എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുടുംബങ്ങളിൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എൻജിനിയറിംഗ്, എം.ബി.എ തുടങ്ങി ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള യുവതികളും കുടുംബങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നതായും കണ്ടെത്തി.
പരാതികൾ നിരവധി
ഇടുപ്പെല്ലൊടിഞ്ഞു കിടപ്പിലായ വൃദ്ധയായ അമ്മയുടെ പരിപാലനത്തെ ചൊല്ലി അഞ്ചു മക്കളും തമ്മിൽ തർക്കമായി. അമ്മയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഞങ്ങളുടെ ഇടപെടലിനെ തുടർന്ന് പ്രശ്നം രമ്യമായി പരിഹരിച്ചു. കുട്ടികളുടെ പഠനപ്രശ്നങ്ങളും മൊബൈൽ കമ്പവും കുടുംബങ്ങളുടെ സമാധാനം കെടുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നു. കമ്മ്യൂണിറ്റി കൗൺസിലർ, മേരി, മരട് പറയുന്നു
മൂന്നു മാസത്തെ പരാതികൾ: 400
കുടുംബപ്രശ്നങ്ങൾ : 22 %
ഗാർഹിക പീഡനങ്ങൾ: 13.26 %
മാനസിക സംഘർഷം: 9.41 %
ലഹരി ദുരുപയോഗം: 6.61%
കുട്ടികളുമായി ബന്ധപ്പട്ടത് : 5.61%
ഫലപ്രദമായ ഇടപെടൽ
കുടുംബപ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമം. പരിഹരിക്കാനാകാത്തവ സ്‌നേഹിതയ്ക്കും കെൽസയ്ക്കും കൈമാറും. പരാതിക്കാർക്ക് നിയമ, വൈദ്യ സഹായങ്ങൾ ലഭിക്കും. ലഹരി സംബന്ധമായവ വിമുക്തി, എക്‌സൈസ് എന്നിവയ്ക്ക് കൈമാറും. വിവാഹമോചന കേസുകൾ ഫയൽ ചെയ്യാനുള്ള സഹായവും നൽകും. അയൽക്കൂട്ടങ്ങൾ വഴിയാണ് കൂടുതൽ കേസുകളെത്തുന്നത്.
ഷൈൻ.ടി.മണി, ജില്ലാ പ്രോഗ്രാം മാനേജർ ( ജെൻഡർ)
സാന്ത്വനത്തിന് സമീപിക്കാം
സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയും സേവനങ്ങളും ഉറപ്പാക്കാൻ കുടുംബശ്രീ ഏഴുവർഷം മുമ്പാണ് ജില്ലയിൽ അഞ്ച് കൗൺസലർമാരുമായി കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചത്. നിലവിൽ 95 ജെൻഡർ റിസോഴ്‌സ് സെന്ററുകളിലായി 38 കൗൺസലർമാർ പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയാണ് കൗൺസലർമാരാക്കുന്നത്. മൂന്ന് സി.ഡി.എസിന് ഒരു കൗൺസലറുണ്ട്. ആഴ്ചയിൽ ഒരു ദിവസം തദ്ദേശസ്ഥാപനങ്ങളിൽ സിറ്റിംഗ് നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയോ സി.ഡി.എസിന്റയോ ഓഫീസിൽ വച്ചാണ് കൗൺസലിംഗ്.
സഹായം തേടാൻ വിളിക്കാം.
സ്നേഹിത ടോൾ ഫ്രീ നമ്പർ: 180042555678
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |