വെളളറട: അമ്പൂരി ഗ്രാമപഞ്ചായത്തിൽ പട്ടികജാതിക്കാരുടെ ഭവന നിർമ്മാണത്തിനുള്ള തുകയും കുടുംബശ്രീ മിഷനിൽ നിന്ന് അനുവദിച്ച തുകയും ഉൾപ്പെടെ 45,44,524 രൂപയുടെ ഫണ്ട്തട്ടിപ്പ് നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ദിനു എസ്.ജി യെ സസ്പെൻഡ് ചെയ്തു. ജില്ലാമിഷന്റെ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറി എന്ന നിലയിൽ വി.ഇ.ഒ യുടെയും സി.ഡി.എസ് ചെയർപേഴ്സന്റെയും ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയാണ് കാണാതായത്. ഗ്രൂപ്പുകൾക്കുള്ള റിവോൾവിംഗ് ഫണ്ട്, വായ്പയെടുത്ത സംഘങ്ങൾക്കുള്ള സബ്സിഡി തുക, പാഥേയം പദ്ധതി തുക എന്നിവയിലേറെയും നഷ്ടപ്പെട്ടിരുന്നു. സർക്കാർ സോഫ്ട്‌വെയറായ സാംഖ്യയുടെ സാങ്കേതിക പഴുതുകൾ മുതലെടുത്താണ് തട്ടിപ്പെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ട്രഷറിയിലേക്ക് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റായി നൽകി പണം സസ്പെൻസ് അക്കൗണ്ടിലേക്ക് മാറ്റും. പിന്നീട് പദ്ധതി നിർവഹണ ഉദ്യോഗസ്ഥർക്കുള്ള ഒറ്റത്തവണ തെറ്റുതിരുത്തൽ അവസരം ഉപയോഗിച്ച് മറ്റൊരാളുടെ അക്കൗണ്ട്നമ്പർ നൽകി പണം തട്ടിയെടുക്കുകയായിരുന്നു. സോഫ്ട്‌വെയറിൽ ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പരും അക്കൗണ്ട് ഉടമയുടെ പേരും ഒന്നാണോയെന്ന് പരിശോധിക്കാൻ സാധിക്കാത്തതാണ് തട്ടിപ്പുകാർ മുതലെടുത്തതെന്നാണ് വിലയിരുത്തൽ.
പഞ്ചായത്ത് ഭരണസമിതിക്കു വേണ്ടി സെക്രട്ടറി ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകിയിരുന്നു. പെരുങ്കടവിള ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും വിജിലൻസ് അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടത്തിയ തട്ടിപ്പുൾപ്പെടെ ഈ ഉദ്യോഗസ്ഥൻ അഞ്ചു വർഷമായി നടത്തിയിട്ടുള്ള ഇടപാടുകൾ അന്വേഷിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |