ബർമിംഗ്‌ഹാം: കോമൺവെൽത്ത് വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട സെമിയിൽ ഓസ്ട്രേലിയയോട് തോറ്റു. നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ടൈമറിനെച്ചൊല്ലി വിവാദമുയർന്ന ഷൂട്ടൗട്ടിൽ 3-0ത്തിന് ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. നിശ്ചിത സമയത്ത് റബേക്ക ഗ്രെയിനർ ഓസ്ട്രേലിയയ്ക്കും വന്ദന കതാരിയ ഇന്ത്യയ്ക്കുമായും സ്കോർ ചെയ്തു.
വിവാദങ്ങളോടെയായിരുന്നു ഷൂട്ടൗട്ട് തുടങ്ങിയത്. ഓസ്ട്രേലിയയുടെ ആംബ്രോസിയ മലോൺ എടുത്ത ആദ്യ കിക്ക് ഇന്ത്യൻ ഗോളിയും ക്യാപ്ടനുമായ സവിത പൂനിയ സേവ് ചെയ്തു. എന്നാൽ ടൈമർ ഓണാക്കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ വീണ്ടും ഓസീസിന് ആദ്യ കിക്കെടുക്കാൻ അവസരം നൽകി.ഇത്തവണ ആംബ്രോസിയ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ആദ്യ കിക്കെടുത്ത ലാൽറെംസിയാമിക്ക് പിഴയ്ക്കുകയും ചെയ്തു. ഒടുവിൽ ഓസീസ് 3-0ത്തിന് ജയം നേടി. ടൈമർ ഓണാക്കാതിരുന്ന പിഴവും ഓസീസിന് നഷ്ടപ്പെടുത്തിയ കിക്ക് വീണ്ടും എടുക്കാൻ അവസരം നൽകിയതും ഇന്ത്യൻ താരങ്ങളുടെ താളം തെറ്റിച്ചുവെന്നും ഇതാണ് തോൽവിക്ക് കാരണമെന്നും പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു.
ചില തീരുമാനങ്ങൾ നമ്മൾക്ക് എതിരാകും. ഓസീസിന് നഷ്ടപ്പെടുത്തിയ കിക്ക് വീണ്ടും എടുക്കാൻ അവസരം ലഭിച്ചത് നമുക്ക് തിരിച്ചടിയായി. ഇതല്ലാം കളിയുടെ ഭാഗമാണ്. മുന്നോട്ടു പോകേണ്ടതുണ്ട്. വെങ്കല മെഡൽ സ്വന്തമാക്കുകയാണ് ഇനി ലക്ഷ്യം. - ഇന്ത്യൻ ക്യാപ്ടൻ സവിതാ പൂനിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |