ന്യൂഡൽഹി: പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി 10.41 ശതമാനമായി ഉയർന്ന കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കണം. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലാണ്.
ആൾക്കൂട്ടവും അന്തർസംസ്ഥാന യാത്രകളും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്ളസ്റ്ററുകളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണം. ആർടി.പി.സി.ആർ പരിശോധന വർദ്ധിപ്പിക്കണം. ഇൻഫ്ളുവൻസയ്‌ക്ക് സമാനമായ രോഗങ്ങളിൽ ശ്രദ്ധിച്ച് വ്യാപനം തടയണം. പുതിയ പ്രാദേശിക ക്ളസ്റ്ററുകൾ രൂപപ്പെടുന്ന മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കണം. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
മാസ്കും സാനിറ്റൈസറും വീണ്ടും നിർബന്ധമാക്കി
തിരുവനന്തപുരം : കേരള എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആറ് മാസത്തേക്ക് കൂടി മാസ്ക്,സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനമിറക്കി.ഏപ്രിലിൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതുക്കിയിറക്കിയത്.പൊതുസ്ഥലത്തും ജോലി സ്ഥലത്തും വാഹനങ്ങളിലും പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലായിടത്തും മാസ്ക് നിർബന്ധമാക്കി.സ്ഥാപനങ്ങൾ,കടകൾ,തിയേറ്ററുകൾ എന്നിവിടങ്ങളിൽ ഉടമകളും ചടങ്ങുകളിൽ സംഘാടകരും സാനിറ്റൈസർ നൽകണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിലൂടെ അറിയിച്ചു.മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.കൊവിഡ് ഭീഷണി പൂർണമായി ഒഴിയുന്നത് വരെ മാസ്ക് ഉപയോഗം തുടരണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |