കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സ്ഥലമിടപാടിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് പങ്കില്ലെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നും സിറോ മലബാർസഭ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ അറിയിച്ചു. പരിഷ്‌കരിച്ച കുർബാന നടപ്പാക്കുന്നതിലും അസംതൃപ്തരായ ചിലർ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്.
അതിരൂപതയുടെ സ്ഥലം സഭാസമിതികളുടെ അംഗീകാരത്തോടെയും സുതാര്യമായ നടപടികളിലൂടെയുമാണ് വിറ്റത്. തത്പരകക്ഷികൾ കർദ്ദിനാളിനെ ബന്ധപ്പെടുത്തിയാണ് വിവിധയിടങ്ങളിൽ കേസുകൾ കൊടുത്തത്. കർദ്ദിനാളിന് സ്ഥലമിടപാടിൽ പങ്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്. അന്വേഷണങ്ങളുമായി കർദ്ദിനാൾ സഹകരിച്ചിട്ടുണ്ട്.
കർദ്ദിനാളിനെ കുറ്റവാളിയാക്കാൻ ചിലർ ഒരേവിഷയത്തിൽ 10 കേസുകൾ കൊടുത്തു. ദേവികുളം, കോട്ടപ്പടി എന്നിവിടങ്ങളിലെ ഈടു സ്ഥലങ്ങൾ വിറ്റഴിച്ചാൽ നഷ്ടം ഒഴിവാകുമായിരുന്നു. അതിന് അനുവദിക്കാതെ കർദ്ദിനാളിനെ കുറ്റക്കാരനാക്കാൻ ചിലർ ശ്രമിക്കുകയാണ്.
കുർബാനയ്ക്കെതിരായ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. സിനഡ് തീരുമാനം നടപ്പാക്കുന്നതിൽ അതിരൂപതാ മെത്രാപ്പോലീത്തൻ വികാരിയായിരുന്ന ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഇളവ് നൽകുകയായിരുന്നു. മേജർ ആർച്ച് ബിഷപ്പിന്റെ അനുമതി വാങ്ങാതെയായിരുന്നു ഇത്. മാർപ്പാപ്പയെയും സിനഡിനെയും അനുസരിക്കാത്തതിനെ തുടർന്നാണ് മെത്രാപ്പോലീത്തൻ വികാരിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |