കണ്ണൂർ: അതിരൂക്ഷമായ ഇന്ധനക്ഷാമത്തെ തുടർന്ന് ഇന്നലെ ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ മിക്കതും മുടങ്ങിയത് യാത്രക്കാരെ പെരുവഴിയിലാക്കി. ഞായറാഴ്ചയായതിനാൽ യാത്രക്കാർ പൊതുവേ കുറവായിരുന്നുവെങ്കിലും പലയിടങ്ങളിലും പോകേണ്ടവർ ഡിപ്പോയിലെത്തിയിരുന്നു. കണ്ണൂർ ജില്ലയുടെ മലയോരത്തും മറ്റിടങ്ങളിലും പോകേണ്ട ഓർഡിനറി സർവീസുകൾ ഭൂരിഭാഗവും കട്ടപ്പുറത്തായതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ഈപ്രദേശങ്ങളിലേക്ക് സ്വകാര്യബസുകളും പൊതുവേ കുറവാണ്.
എന്നാൽ കർണാടക, തമിഴ്നാട് ബസുകൾ കണ്ണൂർ ഡിപ്പോയിൽ നിന്നും പതിവുപോലെ സർവീസ് നടത്തി. ഡീസൽ പ്രതിസന്ധി കണ്ണൂരിലെ ഡിപ്പോവിനെ മാത്രമല്ല മറ്റുള്ള പയ്യന്നൂർ, തലശ്ശേരി സ്റ്റേഷനുകളെയും ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലും വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് ഇന്നലെ നടത്തിയത്. തിങ്കളാഴ്ച പരമാവധി സർവീസ് നടത്താൻ, പൊതുവേ യാത്രക്കാർ കുറവായ ഞായറാഴ്ച സർവീസ് വെട്ടിച്ചുരുക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു.
ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി അനുവദിച്ച പശ്ചാത്തലത്തിൽ ഇന്നലെ വൈകുന്നേരം തന്നെ കണ്ണൂർ ഡിപ്പോയിൽ ആവശ്യത്തിന് ഇന്ധനമെത്തിയതായി ഡിപ്പോ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച്ച മുതൽ മുഴുവൻ സർവീസും നടത്താനാണ് തീരുമാനം.
എന്നാൽ സർക്കാർ അനുവദിച്ച ഫണ്ട് കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്താൻ ബുധനാഴ്ചവരെയാകുമെന്നു റിപ്പോർട്ടുണ്ട്. അതുവരെ സർവീസുകൾ വെട്ടിച്ചുരുക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചാൽ വീണ്ടും യാത്രക്കാർ പെരുവഴിയിലാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇന്നലെ 24 സർവീസ്
36 ഓർഡിനറി സർവീസുകളിൽ 24 എണ്ണം മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. സൂപ്പർഫാസ്റ്റുകളിൽ 18 എണ്ണത്തിൽ 10 സർവീസുകൾ നടത്തി. ഇന്നലെ വൈകുന്നേരം നാലുമണിക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസും യാത്ര കാൻസൽ ചെയ്തു. യാത്രക്കാരുടെ കുറവാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് ഡിപ്പോ അധികൃതർ നൽകുന്ന സൂചന.
എന്നാൽ കെ.സ്വിഫ്റ്റും ഇതര സംസ്ഥാനബസുകളും സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |