അടൂർ : എസ്റ്റിമേറ്റെടുത്ത് തീരാതെ അടൂർ അഗ്നിരക്ഷാസേനാ കെട്ടിട നിർമ്മാണം അനശ്ചിതത്വത്തിൽ. 32വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടൂർ അഗ്നിരക്ഷാസേനാ കെട്ടിടം നിർമ്മിക്കുന്നതിന് 2017ലാണ് 4.38 കോടി രൂപ അനുവദിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ നവീകരണത്തിനായി വകയിരുത്തിയ ഫണ്ടിൽ നിന്നുമാണ് തുക വകയിരുത്തിയത്. ഭരണാനുമതി ലഭിച്ചപ്പോൾ 2021ആയി. വർഷങ്ങളുടെ അകലം എസ്റ്റിമേറ്റ് തുക 4.38. കോടിയിൽ നിന്ന് 4.81 കോടിയായി ഉയർന്നു. ഇതിന് വീണ്ടും ഭരണാനുമതി വേണ്ടി വന്നു. ഈ തുകക്ക് ഭരണാനുമതി വളരെ പെട്ടെന്നു തന്നെ നേടിയെടുത്തതിന് ശേഷം സാങ്കേതിക അനുമതിക്ക് നൽകാൻ പൊതുമരാമത്ത് ഡിസൈൻ വിഭാഗം വന്ന് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ബീമുകളുടെ സൈസും ഡെപ്തും കൂടുകയും പൈലുകളുടെ എണ്ണം 70ൽ നിന്ന് 101ആയി മാറുകയും ചെയ്തു. മാത്രമല്ല ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർന്നതിനാൽ 4.81കോടിക്ക് കെട്ടിട നിർമ്മാണം നടക്കില്ലെന്നും 5.25 കോടിയെങ്കിലും വേണമെന്ന് പൊതു മരാമത്ത് വകുപ്പ് അഗ്നി രക്ഷാ വിഭാഗത്തെ അറിയിച്ചിരിക്കുകയാണ്.
മണ്ണു പരിശോധന നടത്തിയിട്ട് മാസങ്ങൾ
2021 ഡിസംബറിലാണ് പന്നിവിഴ കനാൽ സൈഡിൽ കെ.ഐ.പി വക 1.99. ഏക്കർ സ്ഥലം കെട്ടിട നിർമ്മാണത്തിനായി ഏറ്റെടുത്തത്. ഇവിടെ മണ്ണുപരിശോധനയും നടത്തി.എന്നിട്ടും നടപടിയില്ല. പണം അഗ്നിരക്ഷാ വകുപ്പിന്റെ കൈയിലുണ്ടായിട്ടും പൊതു മരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കാണ് എസ്റ്റിമേറ്റ് കൃത്യസമയത്ത് തയാറാക്കി നൽകി ആവശ്യമായ അനുമതികിട്ടാൻ ഇപ്പോഴും കാത്തു കിടക്കേണ്ടി വരുന്നത്.
4.81 കോടി രൂപക്കുള്ള നിർമ്മാണ പ്രവർത്തനം നടത്താൻ നിർദ്ദേശം
1226 ചതു: അടിയിൽ വാഹന പാർക്കിംഗിനുള്ള സൗകര്യമുൾപ്പെടെയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ 4.81.80 കോടി രൂപക്കുള്ള നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വിഭാവനം ചെയ്തതിൽ നിന്നും കെട്ടിടത്തിന്റെ മൊത്തത്തിലുള്ള വിസ്തീർണത്തിൽ കുറവ് വരാനും കഴിയില്ല. ഫിനിഷിംഗ് വർക്കിൽ കുറവുവരുത്തി എസ്റ്റിമേറ്റ് പുതുക്കി സാങ്കേതിക അനുമതിക്ക് നൽകാനാണ് നീക്കം.
.................
4.38 കോടി അനുവദിച്ചത് 2017ൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |