ഒരുജനതയുടെ ചാലകശക്തിയാണ്, രാമായണം. മനുഷ്യമനസ്സിന്റെ ഈ ചോദകശക്തിയെ ശതഗുണീഭവിപ്പിക്കാൻ രാമായണത്തിന്റെ അന്തർധാരയ്ക്കു കഴിയുമെന്നത് നിസ്സന്ദേഹമാണ്. രാമായണം വായിക്കുന്ന ഏതൊരാളും സ്വയം പറയും : 'ഞാനും രാമനെ അറിയും!'. ഇതിൽനിന്നും ഒരു ജനതയുടെയാകെ അന്തരംഗവർത്തിത്വം ഇത്ര സമ്പൂർണമായി കൈയടക്കാൻ കഴിഞ്ഞ മറ്റൊരു കൃതിയില്ലെന്നു മനസ്സിലാക്കാം. രാമായണം ഓരോ ഭാഗത്തും പ്രഘോഷണം ചെയ്യുന്ന സന്ദേശത്തിന്റെ അന്തഃസത്ത വാചാമഗോചരമാണ്. അശോകവനികയിൽ സീതാദേവിയുടെ സവിധത്തിലെത്തി നമസ്കരിച്ച ഹനുമാൻ, ദേവിയോട് ഭയഭക്തിപൂർവം ഒരപേക്ഷ നടത്തുന്നു. തന്റെ സ്വാമിനിയെ ഇത്രമേൽ പീഡിപ്പിച്ച ക്രൂരരാക്ഷസികൾക്ക് തന്റെ കൈകൊണ്ട് തക്കശിക്ഷ നൽകാൻ അനുമതി തരണമെന്നായിരുന്നു
ആ അപേക്ഷ. എന്നാൽ,ഉദാരമതിയും ഹൃദയവിശുദ്ധിയുമുള്ള സീതാദേവി രാമായണ സന്ദേശം പോലെ ഒരുത്തരമാണ് നൽകിയത് :ഒരു തെറ്റും ചെയ്യാത്തവരായി ആരുമില്ല തന്നെ. അതുകൊണ്ട് പാപിയായാലും, വധശിക്ഷ അർഹിക്കുന്ന കുറ്റക്കാരനായാലും ശരി, ആര്യന്മാർ അവരോടു കാരുണ്യം കാണിക്കണമെന്നാണ് ഹനുമാനോട് ഉപദേശിച്ചത്. പരപീഡയെ അങ്ങേയറ്റം വർജ്ജിച്ചിരുന്ന, സഹജീവികാരുണ്യം അനുവർത്തിച്ചിരുന്ന സംസ്കാരത്തിന്റെ മഹത്വം ഈ ഉപദേശത്തിലൂടെ വ്യക്തമാകുന്നു. തന്നെ വിശ്വസിച്ച ശ്രീരാമനുവേണ്ടി സമുദ്രതരണം, പർവതോദ്വഹനം എന്നിങ്ങനെ സ്വജീവനെപ്പോലും തൃണവൽഗണിച്ച് എത്രയോ ധീരകൃത്യങ്ങൾ നടത്തിയ ഹനുമാനു തുല്യം സ്നേഹവിശ്വാസ വിധേയത്വത്തിന്റെ മാതൃകയെ എവിടെയാണ് കാണാൻ കഴിയുക! പ്രാപഞ്ചിക ജീവിതത്തിലെ നഷ്ടത്തിൽ, വിയോഗത്തിൽ, രോഗത്തിൽ, ദാരിദ്ര്യത്തിൽ, മരണതുല്യമായ പീഡനങ്ങളിൽപ്പെട്ടു വിലപിക്കുന്ന മനുഷ്യമനസ്സിന് ലഭിക്കുന്ന അമൃതമാണ് ലക്ഷ്മണോപദേശം. ജാജ്വല്യ മാനമായ സ്നേഹവും കത്തുന്ന കോപവും കൊണ്ട് തുള്ളിവിറയ്ക്കുന്ന ലക്ഷ്മണനെ സാന്ത്വനപ്പെടുത്താൻ ശ്രീരാമചന്ദ്രൻ നടത്തിയ ലക്ഷ്മണോപദേശം' ഒരു അദ്ധ്യാത്മ പ്രഭാഷണവൈഖരി തന്നെയാണ്. ഭ്രാതൃസ്നേഹത്തിന്റെ മൂർത്തിമദ് ഭാവമായ ലക്ഷ്മണൻ ,കോപമെല്ലാം ത്യജിച്ച് ജ്യേഷ്ഠനെ പിന്തുടരുന്നതിനും പതിന്നാലു വർഷം ഇരവുപകൽ വ്യത്യാസമില്ലാതെ ഒരുവേള ഇമ പൂട്ടാതെയെന്നോണം – ജ്യേഷ്ഠന്റെ അംഗരക്ഷകനായി സേവനനിരതനായിരുന്നതിനും വിശ്വസാഹിത്യത്തിൽ മറ്റൊരുദാഹരണമില്ല .
ശ്രുതികളിലും സ്മൃതികളിലും പുരാണങ്ങളിലും 'രാമ നാമം' ഘോഷിക്കപ്പെടുന്നു. ആ രാമനാമ കീർത്തനത്തിലൂടെ എല്ലാ താപത്രയങ്ങളും നശിക്കുന്നു. ഏതുകാലത്തും അഭംഗുരമായി നിൽക്കുന്ന ശാശ്വതസത്യങ്ങളും
വിലമതിയ്ക്കാനാവാത്ത മൂല്യങ്ങളുമാണ് രാമായണത്തിന്റെ അന്തഃചോദന. ലോകത്തിന്റെ തന്നെ കഥാസൗന്ദര്യമാണ് രാമായണം. രാമായണത്തിന്റെ സൗന്ദര്യമെന്നത് രാമന്റെ സൗന്ദര്യമാണ്. സീതയുടെ സൗന്ദര്യമാണ്, ഓരോ മനുഷ്യന്റെയും 'ആത്മസൗന്ദര്യ'മാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |