തലശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ സംഘത്തിലൊരാളാണെന്നു സംശയിക്കുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ. ഒന്നരക്കിലോ സ്വർണ്ണമടങ്ങിയ ബാഗുമായി കടന്ന തൃശൂർ സ്വദേശി അഫ്സലിനെയാണ് തലശ്ശേരി നഗരത്തിലെ ഹോട്ടലിൽ വച്ച് നെടുമ്പാശ്ശേരി പൊലീസ് കണ്ടെത്തിയത്. ഷാർജയിൽ നിന്നും നാട്ടിലേക്ക് വന്ന അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു.
ഇയാളുടെ കൂടെ ഹോട്ടൽ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങളും പൊലീസ് പിടികൂടി. സ്വർണ്ണമുള്ള ബാഗ് കണ്ടെടുക്കാനായി പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവർ ബാഗ് മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.
പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണെന്നും ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ലെന്നും നെടുമ്പാശ്ശേരി എസ്.ഐ അനീഷ് പറഞ്ഞു. പരിശോധന പൂർത്തിയാക്കി പ്രതികളെ ഇന്നലെ വൈകുന്നേരത്തോടെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോയി.
തലശ്ശേരി പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ യുവാവിനെ പൊലീസ് കണ്ടെത്തിയത്.
ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനായി ബംഗളൂരുവിലേക്ക് പോകുംവഴിയാണ് തലശ്ശേരിയിലെത്തിയതെന്നും താൻ സ്വർണക്കടത്തു സംഘമല്ലെന്നും അഫ്സൽ പൊലീസിനോട് പറഞ്ഞു. തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഇയാൾ പൊലിസിനു മൊഴിനൽകി. പ്രതികളെ നെടുമ്പാശ്ശേരിയിൽ കൊണ്ടുപോയി കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അഫ്സലും മറ്റുള്ളവരും സ്വർണ്ണക്കടത്ത് സംഘങ്ങളാണെന്ന അജ്ഞാത ഫോൺകാളിനെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് പ്രതികൾക്കായി റെയ്ഡ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |