ടെൽ അവീവ്: ഗാസയിൽ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) ഗ്രൂപ്പ് അംഗങ്ങൾക്ക് നേരെ വെള്ളിയാഴ്ച മുതൽ ആരംഭിച്ച ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 31 ആയി. 200ലേറെ പേർക്ക് പരിക്കേറ്റു. പി.ഐ.ജെ കമാൻഡറായ ഖലേദ് മൻസൂറിനെ ഇന്നലെ വധിച്ചെന്ന് ഇസ്രയേൽ അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെടുന്ന പി.ഐ.ജെയുടെ രണ്ടാമത്തെ ഉന്നത കമാൻഡറാണ് ഇയാൾ. നേരത്തെ തയ്‌സീർ ജബരി എന്ന കമാൻഡർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ പി.ഐ.ജെ അംഗങ്ങൾക്ക് പുറമേ ആറ് കുട്ടികളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച മുതൽ ഇസ്രയേലിന് നേരെ ഏകദേശം 600 ഓളം റോക്കറ്റുകളാണ് ഗാസ തൊടുത്തത്. അയൺഡോം മിസൈൽ ഡിഫൻസ് സിസ്റ്റത്തിലൂടെ ഇസ്രയേൽ ഇവയെ തടുത്തു.
മദ്ധ്യ ഇസ്രയേലിൽ ബോംബാക്രമണം നടത്തുമെന്ന പി.ഐ.ജെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ പിന്തുണയുള്ള പി.ഐ.ജെ ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ്. 'ബ്രേക്കിംഗ് ഡോൺ"എന്ന കോഡ് നാമത്തിലെ നിലവിലെ ഓപ്പറേഷൻ ഒരാഴ്ചയോളം നീളുമെന്ന് ഇസ്രയേൽ സൈന്യം പറയുന്നു.
ഇന്നലെ ഗാസയിൽ നിന്ന് വിക്ഷേപിച്ച പലസ്തീൻ റോക്കറ്റുകൾ ജറുസലേം വരെ എത്തിയിരുന്നു. ഖലേദ് മൻസൂറിന്റെ വധത്തിന് പിന്നാലെയായിരുന്നു ഇത്. തെക്കൻ ഗാസയിലെ റാഫയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇയാൾ മുമ്പ് ഇസ്രയേൽ സൈന്യത്തിന്റെ അഞ്ച് വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഗാസയ്ക്ക് പുറത്തും ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
അതേ സമയം, ജബല്‌യാ അഭയാർത്ഥി ക്യാമ്പിന് സമീപത്തെ റോക്കറ്റാക്രമണത്തിൽ കുട്ടികളടക്കം കൊല്ലപ്പെട്ടതിന് ഉത്തരവാദി പി.ഐ.ജെ ആണെന്നും അവരുടെ റോക്കറ്റ് ലക്ഷ്യം തെറ്റി ക്യാമ്പിൽ പതിക്കുകയായിരുന്നെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.
ഗാസയിലെ ആക്രമണത്തിന് സമാന്തരമായി ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നടത്തുന്ന റെയ്ഡുകളിൽ ഡസൻകണക്കിന് പി.ഐ.ജെ അംഗങ്ങൾ അറസ്റ്റിലായി. അതേ സമയം, ഹമാസ് ഇതുവരെ ഇസ്രയേലിനെതിരെ തിരിച്ചടി നടത്തിയിട്ടില്ല. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്ടില്ല. സിവിലിയൻ മരണങ്ങൾ ഉയർന്നാൽ ഹമാസും ഇസ്രയേലിനെതിരെ ആക്രമണത്തിൽ പങ്കാളിയായേക്കും. ഇത് സ്ഥിതിഗതികൾ വഷളാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |