'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു'. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കഴിഞ്ഞ ദിവസം വന്ന കമന്റാണിത്. താരം കമന്റുകളോട് പ്രതികരിക്കുന്നത് വളരെ കുറവാണെങ്കിലും ഈ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്ന വിനീത് എന്ന യുവാവിനെ പീഡനക്കേസിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിനീതിന്റെ മുൻകാല വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി. നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളാണ് ഇയാൾ കൂടുതലും ചെയ്തിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പേജിന് താഴെ പലരും കമന്റുമായി എത്തിയത്. ‘ആഹ്, ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ ഇപ്പോൾ ഫ്രീ വൈഫൈ ആണ്. നിങ്ങളും വന്നോളൂ’. ഇതായിരുന്നു താരത്തിന്റെ മറുപടി. ഉണ്ണിയുടെ രസകരമായ മറുപടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകർ.
സോഷ്യൽ മീഡിയകളിൽ ജനശ്രദ്ധ നേടാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് കൊല്ലം സ്വദേശിനിയുമായി സൗഹൃദത്തിലാകുകയും ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് വിനീത്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ റിമാൻഡിലായ ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ലോഡ്ജിലെത്തിച്ച് തെളിവെടുക്കും. വിനീത് അറസ്റ്റിലായതറിഞ്ഞ് സാമ്പത്തിക തട്ടിപ്പിനുൾപ്പെടെ ഇരയായവർ പൊലീസിനെ സമീപിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം വഴിയാണ് വിനീത് കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീഡിയോ കാൾ ചെയ്ത് പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തി. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് ക്ഷണിച്ചുവരുത്തിയ ശേഷം തമ്പാനൂരിലെ ലോഡ്ജിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനക്കേസിൽ ഇയാൾ ചാറ്റ് ചെയ്തതിന്റെ തെളിവുകൾ ഫോണിൽനിന്ന് കണ്ടെടുത്തു. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശൽ നടത്തിയോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും. ഇയാൾക്ക് ജോലിയൊന്നും ഇല്ല. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളെന്നാണ് ഇയാൾ പലരോടും പറഞ്ഞിരുന്നത്. മറ്റുചിലരോട് നേരത്തെ പൊലീസിൽ ആയിരുന്നുവെന്നും. വിനീതിനെതിരെ കന്റോൺമെന്റ് സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂരിൽ അടിപിടിക്കേസുമുണ്ട്. ഫോർട്ട് അസി.കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ സി.ഐ പ്രകാശും സംഘവുമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |