പ്രതിഷേധവുമായി ജനങ്ങൾ
പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂ
ധാക്ക: ഒറ്രരാത്രി കൊണ്ട് ഇന്ധനവില 52 ശതമാനം വർദ്ധിപ്പിച്ച ബംഗ്ളാദേശ് സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. രാജ്യത്തെമ്പാടും ഇന്ധന വിതരണ കേന്ദ്രങ്ങളിൽ അർദ്ധരാത്രിയും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴങ്ങി.
സ്വാതന്ത്ര്യാനന്തര ബംഗ്ളാദേശിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിലവർദ്ധന. റഷ്യ - യുക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഭീമമായി ഉയർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 130 ടാകയാണ് ബംഗ്ലാദേശിൽ പെട്രോളിന്റെ വില. 95 - ഒക്ടെയ്ൻ പെട്രോളിന്റെ വില 135 ടാകയാണ്. ഇന്ത്യൻ രൂപയിൽ യഥാക്രമം 108 രൂപയും 113 രൂപയുമാണ് വില. ഡീസലിന് 34 ടാകയാണ് വർദ്ധിച്ചത്.
മണ്ണെണ്ണ വില 42.5 ശതമാനം ഉയർന്നിട്ടുണ്ട്. ജൂലായ് വരെയുള്ള ആറ് മാസത്തിൽ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷന് 8 ബില്യൺ ടാക (667 കോടി രൂപ) നഷ്ടം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശിന്റെ ജി.ഡി.പി 416 ബില്യൺ ഡോളറിന്റേതാണ്. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാണിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇന്ധനവില വർദ്ധന രാജ്യത്തെ വ്യവസായരംഗത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. ഭക്ഷ്യ ഉത്പന്നങ്ങൾക്കും വില കൂടി. രാജ്യത്തെ റീടെയിൽ വിലക്കയറ്റം ഇപ്പോൾ ഏഴ് ശതമാനത്തിന് മുകളിലായി.
ഇന്ധന ഇറക്കുമതിച്ചെലവിനായി ബംഗ്ളാദേശ് ഐ.എം.എഫിൽ നിന്ന് അടക്കം വായ്പ തേടിയിട്ടുണ്ട്.
ഷെയ്ഖ് ഹസീന സർക്കാർ ഇന്ധനവില വർദ്ധന പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.
'വളരെ കഷ്ടപ്പെട്ടാണ് ബംഗ്ളാദേശികൾ ജീവിക്കുന്നത്. വിലക്കയറ്റം യഥാർത്ഥത്തിൽ നടുവൊടിക്കുന്നതാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് വിലക്കയറ്റത്തിനിടയാക്കിയത്. ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല.' - പ്രക്ഷോഭകാരികളിലൊരാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |