തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്റ് നാളെ (10) വൈകിട്ട് 5ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളിൽ ച്ച് പ്രവേശനം നടക്കും. അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തിയാക്കി ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71,849 പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
ഇന്നലെ മന്ത്രി വി.ശിവൻകുട്ടി മണക്കാട് സ്കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ സന്ദർശനത്തിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി പ്രവേശന നടപടികൾ വിലയിരുത്തി. കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട തുടങ്ങിയവയുമായി ബന്ധപ്പെട്ട അവലോകനവും നടന്നു.
സ്വാശ്രയ കോളേജുകളിലെ ബി.പി.എൽ വിദ്യാർത്ഥികളുടെ
സ്കോളർഷിപ്പ്: സർക്കാർ കൂടുതൽ സമയംതേടി
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ബി.പി.എൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് പിൻവലിച്ചതിനെതിരായ ഹർജികളിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയംതേടി. ഹർജികൾ ആഗസ്റ്റ് 28 ലേക്ക് മാറ്റിയ ഹൈക്കോടതി, ഫീസ് നൽകിയില്ലെന്ന പേരിൽ ബി.പി.എൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ അതുവരെ പാടില്ലെന്നും നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.
ബി.പി.എൽ വിഭാഗത്തിലെ സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ ഫീസടയ്ക്കാത്തതിനാൽ കോളേജിൽനിന്ന് പുറത്താക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിയടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സർക്കാർ സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ ഇവർ എങ്ങനെ ഫീസ് നൽകുമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സബ്സിഡി നിരക്കിലാണെങ്കിലും ബി.പി.എൽ വിഭാഗത്തിലുള്ള കുട്ടികൾ ഫീസ് അടക്കണമെന്ന് എങ്ങനെ നിർദ്ദേശിക്കാനാവും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾ എങ്ങനെ ഫീസ് നൽകും, സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ കുട്ടികളെ എങ്ങനെ സംരക്ഷിക്കും, ഇവരെ ഗവ. മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുമോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |