SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.51 PM IST

അതിഥിയായി കണ്ട് സഹായിച്ചാൽ അന്തകനാവും, രണ്ടാഴ്ച മുൻപെത്തിയ ആദംഅലിക്ക് കുടിവെള്ളം നൽകിയ വീട്ടമ്മയ്ക്ക് സംഭവിച്ചത് ദാരുണാന്ത്യം

adam-ali

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ  മനോരമയുടെ (68) മൃതദേഹം പൊതുദർശനത്തിനുശേഷം തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. വൈകിട്ട് 5ഓടെയായിരുന്നു സംസ്‌കാരം നടന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 3ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

ഒരു ദിവസം മുമ്പുവരെ ചിരിയോടെ സൗഹൃദം പുതുക്കിയിരുന്ന വീട്ടമ്മയുടെ വിയോഗം വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷാപുരി നഗർ നിവാസികൾ. ആരോടും അധികം സംസാരിക്കാറില്ലെങ്കിലും കാണുമ്പോൾ ചെറിയ ചിരി സമ്മാനിക്കുകയാണ് പതിവ്, വീട്ടിലെ ജോലികളുമായി കഴിയുന്നതിനാൽ ഇവരെ അധികം സമയം പുറത്തുകാണാറില്ലെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ ആരെങ്കിലുമെത്തി കോളിംഗ് ബെല്ലടിച്ചാൽ പകൽ സമയത്തുപോലും ജനൽ തുറന്നുനോക്കി ആളാരെന്ന് ബോദ്ധ്യപ്പെട്ട ശേഷം മാത്രമേ കതക് തുറക്കാറുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്.

മനോരമയും ഭർത്താവ് ദിനരാജും കോളേജീയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സീനിയർ സൂപ്രണ്ടുമാരായി വിരമിച്ചവരാണ്. രണ്ടുപേരും മാത്രമാണ് രക്ഷാപുരി റോഡിലെ വീട്ടിൽ താമസിച്ചിരുന്നത്. ഏകമകൾ നീലാഞ്ജന പരവൂരിലെ ഭർതൃവീട്ടിലാണ് താമസം. മകളും കുടുംബവും ഇടയ്‌ക്കിടെ മാതാപിതാക്കളെ കാണാനെത്തുമായിരുന്നു. കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എന്നിവർ അന്തിമോപചാരമർപ്പിച്ചു.

കൊലപാതകി എത്തിയിട്ട് രണ്ടാഴ്ച മാത്രം

രണ്ടാഴ്ച മുമ്പാണ് ആദംഅലി ഉൾപ്പെടുന്ന ആറംഗ സംഘം മനോരമയുടെ വീടിന് തൊട്ടടുത്തായി പണിനടക്കുന്ന ഇരുനില വീടിന്റെ നിർമ്മാണത്തിനെത്തിയത്. മുമ്പ് ഇവിടെ പണിക്ക് ഉണ്ടായിരുന്നവർ മാറിപ്പോയപ്പോഴാണ് ഇവരെത്തിയത്. മുമ്പ് ഉണ്ടായിരുന്നവരുമായും നല്ല ബന്ധമായിരുന്നു ദിനരാജിനും മനോരമയ്‌ക്കുമുണ്ടായിരുന്നത്.

അന്യസംസ്ഥാന തൊഴിലാളികളെല്ലാം കുടുംബത്തോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്ന് ദിനരാജിന്റെ മരുമകന്റെ പിതാവും റിട്ട. അഡിഷണൽ സെക്രട്ടറിയുമായ സദാനന്ദൻ പറഞ്ഞു. അന്യദേശത്ത് നിന്നുമെത്തിയവരെന്ന പരിഗണനയിലാണ് അവർക്ക് കുടിക്കാൻ വെള്ളം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി

ഇന്നലെ രാവിലെ മുതൽ മനോരമയുടെ വീട്ടിലും മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അയൽവാസിയുടെ കിണറിന് സമീപത്തും ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആദംഅലിയെ കൂടാതെ കൃത്യത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന സംശയത്തെ തുടർന്നാണ് ശാസ്ത്രീയ പരിശോധന നീണ്ടത്.

കമ്മിഷണർ സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം വീടിന് പിറകിലെ മതിലിന് മുകളിലൂടെ തൊട്ടടുത്ത ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് മൃതദേഹം കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ ഫോറൻസിക് സംഘം ശേഖരിച്ചു.

ദിനരാജ് പോയത് സുഹൃത്തിന്റെ

അച്ഛന്റെ മരണാനന്തര ചടങ്ങിന്

വർക്കലയിലെ സുഹൃത്തിന്റെ അച്ഛന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഞായറാഴ്ച രാവിലെ 10ഓടെ ദിനരാജ് പോയതെന്നും മനോരമയെ കാണുന്നില്ലെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മടങ്ങുകയായിരുന്നെന്നും ദിനരാജിന്റെ മരുമകനും കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടറുമായ ബിനു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ബിനുവും ഭാര്യ നീലാഞ്ജനയും ഇവിടെ വന്നുപോയത്. പറവൂരിൽ താമസിക്കുന്ന ബിനു സംഭവമറിഞ്ഞ ഉടൻ സ്ഥലത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ADAM ALI, BENGALI, WORKERS, MURDERS, MURDERCASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.